Friday, September 28, 2007

"ഹെയില്‍ സീനിയേഴ്സ്‌ !!"

ഏകദേശം 15 കൊല്ലങ്ങള്‍ക്ക്‌ മുമ്പ്‌. കര്‍ണ്ണാടകയിലെ പ്രശസ്തമായ ഒരു എഞ്ചിനീയറിംഗ്‌ കോളേജ്‌. പാവം കുട്ടി. ആകെ പരിഭ്രമത്തിലാണ്‌. ആദ്യമായി വീടുവിട്ടു നില്‌ക്കാന്‍ പോവുകയാണ്‌. പ്രവേശനത്തിന്റെ നൂലാമാലകള്‍ പൂര്‍ത്തിയായപ്പോള്‍ അച്ഛന്റെ കൂടെ ഹോസ്റ്റലിലേക്ക്‌. ഹോസ്റ്റെല്‍ വാര്‍ഡന്‍ ഏതോ ചില കടലാസുകള്‍ മറിച്ചുനോക്കി പറഞ്ഞു. "Your room is 203". സാമാന്യം സൗകര്യങ്ങളൊക്കെയുള്ള മുറി. കട്ടില്‍, മേശ, കസേര എല്ലാം മൂന്നെണ്ണം. കുട്ടിക്ക്‌ മനസ്സിലായി തന്നെക്കൂടാതെ മറ്റ്‌ രണ്ടുപേര്‍ കൂടി കാണണം. ജനലിനരികെയുള്ള ഇടത്തില്‍ കുട്ടി തന്റെ ബാഗ്‌ ഒതുക്കി വച്ചു."ശരി ... എന്നാല്‍ ഞാന്‍ പോട്ടെ ..." മുറിയും ചുറ്റുപാടും ഒരു വിഹഗവീക്ഷണം നടത്തി ബോധ്യപ്പെട്ട അച്ഛന്‍.കുട്ടിക്ക്‌ വിഷമമായി. തനിച്ചായതുപോലെ.കുട്ടി ഇപ്പോള്‍ കട്ടിലില്‍ ഇരിക്കുകയാണ്‌. ജനലിലൂടെ പുറത്തേക്ക്‌ നോക്കി. പുറത്ത്‌ ചന്നം പിന്നം പെയ്യുന്ന മഴ. ഇതാണോ ഏകാന്തത ? ആയിരിക്കും.

വാതില്‍ക്കല്‍ ഒരു ശബ്ദം. സഹമുറിയനാണ്‌. പരിചയപ്പെട്ടു. ആശ്വാസം. മലയാളി തന്നെ.കുട്ടി ഇപ്പോള്‍ ഈ ചുറ്റുപാട്‌ ഇഷ്ടപ്പെട്ടുവരികയാണ്‌. ധാരാളം മലയാളികള്‍, തരക്കേടില്ലാത്ത ഭക്ഷണം, പഠിക്കാന്‍ പറ്റിയ ശാന്തമായ അന്തരീക്ഷം.

ഇനി കുട്ടി ഇവിടം വെറുക്കാന്‍ പോകുകയാണ്‌.

കുട്ടിയും സഹമുറിയനും എന്തോ സംസാരിച്ചുകൊണ്ട്‌ മുറിയില്‍ ഇരിക്കുകയാണ്‌. വാതിലില്‍ ആരോ മുട്ടുന്നു. തുറന്നപ്പോള്‍ രണ്ടു പേര്‍. അവ്യക്തമായ മലയാളത്തില്‍ "പേറെന്താ ... നാടെവിടെ ..." എന്നീ കുശലാന്വേഷണങ്ങള്‍. അപാകതയൊന്നും തോന്നിയില്ല. പെട്ടെന്ന് രണ്ടുപേരുടേയും മട്ട്‌ മാറി. "സീനിയെഴ്സിനെ കണ്ടാല്‍ വിഷ്‌ ചെയ്യാനറിയില്ലേടാ", കൂടെ ആദ്യമായി കേള്‍ക്കുന്ന കുറെ വാക്കുകളും. തെറിയാണെന്ന് കുട്ടി മനസ്സിലാക്കി. കുട്ടിയും സഹമുറിയനും ഒരുമിച്ച്‌ "ഗുഡ്‌ ഈവ്നിംഗ്‌". കൂട്ടത്തില്‍ ഒരുവന്‍ "ഇങ്ങനെയല്ല. പഠിപ്പിച്ചു തരാം". ഇടതുകൈകൊണ്ട്‌ അരയുടെ താഴെ അമര്‍ത്തിപ്പിടിക്കണം. വലതുകൈ സമാന്തരമായി പിടിച്ച്‌ "Hail Seniors" എന്ന് ഉറക്കെ "വിഷ്‌" ചെയ്യണം. കുട്ടിയും സഹമുറിയനും പെട്ടെന്ന് പഠിച്ചു. സീനിയെഴ്സിന്‌ ചിരിപൊട്ടി.പെട്ടെന്ന് ഒരുവന്‍ "കാശെട്‌"...അന്തംവിട്ട്‌ നില്‍ക്കുമ്പോള്‍ നേരത്തെ കേട്ട തെറി വീണ്ടും. കുട്ടി ശരിക്കും പേടിച്ചു. ബാഗ്‌ തുറന്നു. കുട്ടിക്ക്‌ വിഷമം വന്നു. പോകാന്‍ നേരം അച്ഛന്‍ "സൂക്ഷിച്ചു വച്ചോ. എന്തെങ്കിലും ആവശ്യം കാണും" എന്നുപറഞ്ഞു തന്നതാണ്‌ 250 രൂപ. മടിച്ചു മടിച്ച്‌ 50 രൂപ കയ്യിലെടുത്തു. "നൂറെടുക്കെടാ ..." പിന്നില്‍ നിന്നും ആക്രോശം. വേറെ മാര്‍ഗ്ഗമില്ല. നൂറിന്റെ നോട്ട്‌ തട്ടിപ്പറിച്ച്‌ പോക്കറ്റില്‍ ഇടുമ്പോള്‍ സീനിയെഴ്സിനു വീണ്ടും ചിരി. "വാതിലടച്ച്‌ കിടന്നോ".കുട്ടിക്ക്‌ ഉറക്കം വന്നില്ല. കര്‍ണാടകയിലേക്കാണ്‌ പഠിക്കാന്‍ പോകുന്നതെന്ന് പറഞ്ഞപ്പോള്‍ നാട്ടിലുള്ള ആരോ പറഞ്ഞതോര്‍ത്തു. "അവിടെ റാഗിങ്ങൊക്കെ കാണും". ഈശ്വരാ, ഇതാണോ റാഗിങ്ങ്‌? തിരിഞ്ഞും മറിഞ്ഞും എങ്ങനെയോ നേരം വെളുപ്പിച്ചു.

ആദ്യ ദിവസമായതുകൊണ്ട്‌ കോളേജില്‍ പരിചയപ്പെടല്‍ മാത്രം. എല്ലാവരും സംസാരിക്കുന്നത്‌ റാഗിങ്ങിനെപ്പറ്റി. ഉച്ചയ്ക്ക്‌ ക്ലാസ്സില്ല. ഹോസ്റ്റലിലേക്ക്‌ പോകാന്‍ ബസ്സ്‌ കാത്തുനില്‍ക്കുന്ന കുട്ടിയുടെയും, സഹമുറിയന്റെയും അടുത്തേക്ക്‌ ഒരു പറ്റം സീനിയെഴ്സ്‌. "വിഷ്‌" ചെയ്യാന്‍ മറന്നില്ല. "ഹോസ്റ്റെലിലെ എല്ലാ ജുനിയേഴ്സും നാളെ ഒരിടം വരെ പോകണം. അതിനുമുമ്പ്‌ ചില രീതികളോക്കെയുണ്ട്‌. ബസ്‌ സ്റ്റാന്റിനടുത്തുള്ള ബാര്‍ബര്‍ ഷോപ്പില്‍ പോയാല്‍ മതി", ഒരു സീനിയര്‍.അനുസരിക്കാതെ വയ്യല്ലോ ...കുട്ടിയും, സഹമുറിയനും, മറ്റ്‌ ചില അന്തേവാസികളും ബസ്‌ സ്റ്റാന്റിനടുത്തുള്ള ബാര്‍ബര്‍ ഷോപ്പില്‍. മുടി വെട്ടുന്നവന്‍, കന്നടക്കാരന്‍, ഒരു ചാകര ഒത്തതിന്റെ സന്തോഷത്തില്‍. "ബന്നി, കുത്‌കൊള്ളി, ജൂനിയര്‍സ്‌ അല്ല്വാ ...(വരൂ, ഇരിക്കൂ, ജൂനിയര്‍സ്‌ അല്ലെ)" എല്ലാം അറിയാം എന്ന ഭാവം.തലയിലൂടെ അവന്റെ തുരുമ്പിച്ച കത്രിക ചലിച്ചു. എങ്ങനെ വെട്ടണം എന്ന ചോദ്യമൊന്നുമില്ല. കുട്ടി മനസ്സിലോര്‍ത്തു. ഇതുപോലെ കുറെ ഹതഭാഗ്യരുടെ മുടി വെട്ടിക്കാണണം.പത്തുമിനുട്ടിനകം കാര്യം തീര്‍ന്നു. കുട്ടിക്ക്‌ വീണ്ടും സങ്കടം. പറ്റ്ടെ വെട്ടിയ കുറ്റി മുടിയിലൂടെ വിരലോടിച്ചു. കന്നടക്കാരന്‍ ബാര്‍ബര്‍ മീശ മുളയ്കാത്ത പാവം കുട്ടിയുടെ മുഖത്ത്‌ സോപ്പുപതപ്പിച്ചു. കത്തി വച്ച്‌ വെറുതേ ഒരു പ്രയോഗം. ജൂനിയര്‍സ്‌ എല്ലാവരും തമ്മില്‍ തമ്മില്‍ നോക്കി ചിരിക്കുകയാണ്‌. എല്ലാവരും പുതിയ രൂപത്തില്‍. ചിലരെ കണ്ടാല്‍ തലേന്ന് കഥകളി വേഷം കെട്ടാന്‍ പോയ മട്ട്‌.പിറ്റേന്ന് പോകേണ്ടത്‌ സീനിയേഴ്സിന്റെ ഒരു മടയിലേക്കാണെന്ന് മറ്റ്‌ ജൂനിയര്‍സ്‌ അടക്കം പറയന്നത്‌ കുട്ടി ഒരു ഞെട്ടലോടെ കേട്ടു.അന്നും കുട്ടിക്ക്‌ ഉറക്കം വന്നില്ല. ഞാന്‍ ഈ നരകത്തില്‍ എന്തിനാണ്‌ വന്നത്‌ എന്നോര്‍ത്തു. അമ്മയെ ഓര്‍ത്തപ്പോള്‍ കുട്ടിക്ക്‌ കരച്ചില്‍ വന്നു.

രാവിലെ ഒരു സീനിയര്‍ വന്നു എല്ലാവരേയും കൂട്ടിക്കൊണ്ട്‌ പോവുകയാണ്‌. ഏകദേശം പത്തുപേര്‍ കാണും. കുട്ടിയും അവരിലൊരാളായി. ബസ്സിലാണ്‌ യാത്ര. അപരിചിതമായ വഴിയിലൂടെ ഏകദേശം പത്ത്‌ കിലോമീറ്റര്‍. എല്ലാവരുടെയും മുഖത്ത്‌ ഭയം മാത്രം. ആരും ഒന്നും മിണ്ടുന്നില്ല. ഒരു സ്റ്റോപ്പ്പ്പെത്തിയപ്പോള്‍ സീനിയര്‍ ഇറങ്ങാന്‍ ആഗ്യം കാണിച്ചു.ഒരിടവഴി കടന്ന് വിജനമായ ഒരു സ്ഥലത്തെത്തി. ശരിക്കും വിജനം. ഒന്നുറക്കെ കരഞ്ഞാല്‍പോലും ആരും കേള്‍ക്കില്ല. കുറ്റിക്കാടുകള്‍ക്കിടയില്‍ ഒരു വീട്‌. പൊട്ടിച്ചിരിച്ചും, അലറിവിളിച്ചും കുറെപേര്‍. ആജാനുബാഹുക്കള്‍. എല്ലാവര്‍ക്കും നല്ല സ്വീകരണം. പലരുടെയും കവിളുകള്‍ ചുവന്നു തിണര്‍ത്തു. ചിലര്‍ കരയാന്‍ തുടങ്ങി. കുട്ടിയും. കരയുന്നതു കണ്ടപ്പോള്‍ രാക്ഷസന്മാര്‍ക്ക്‌ കൂടുതല്‍ രസം.എല്ലാവരേയും വീട്ടിനകത്ത്‌ കയറ്റി. പേടിയുടെ ആക്കം കൂട്ടുന്ന മുറി. പൊടിയും, ചെളിയും, മുഷിഞ്ഞ തുണികളും, മദ്യക്കുപ്പികളും...രാക്ഷസന്മാരുടെ തലവന്‍ എന്നുതോന്നിക്കുന്ന ഒരാള്‍... ആറടിക്കുമേല്‍ പൊക്കം, നല്ല വണ്ണം, നീട്ടിവളര്‍ത്തിയ മുടി, ഭീകര രൂപം, വായില്‍ മുറുക്കാന്‍. കുട്ടിയുടെ അടുത്തെത്തി. കവിളില്‍ പിടിച്ചുയര്‍ത്തിക്കൊണ്ട്‌ അലറി "ഇതാണെന്റെ പുതിയ കോളാമ്പി". രാക്ഷസന്‍ മുറുക്കാന്‍ ചവച്ചു കൊണ്ട്‌ മുഖം കുട്ടിയുടെ മുഖത്തിനടുത്തേക്ക്‌ കൊണ്ടുവന്നു. കുട്ടി കണ്ണുകള്‍ ഇറുക്കി അടച്ചു. കവിളില്‍ അമര്‍ത്തിപ്പിടിച്ചപ്പോള്‍ കുട്ടിയുടെ വായ തനിയേ തുറന്നു. രാക്ഷസന്റെ മുറുക്കാന്‍ നിറഞ്ഞ വായ കുട്ടിയുടെ വായയുടെ തൊട്ടടുത്ത്‌. രാക്ഷസന്‍ ശക്തിയായി ഒന്ന് കാര്‍ക്കിച്ചു, തുപ്പാനാഞ്ഞു. പെട്ടെന്ന് കവിളിലെ കൈ അയഞ്ഞു. എന്തോ ഓര്‍ത്തപോലെ രാക്ഷസന്‍ പിടിവിട്ടു, എന്നിട്ടലറി "എല്ലാവന്മാരും നിരന്നു നില്‍ക്കെടാ ...". അനുസരിച്ചു.അടുത്ത ആജ്ഞ "തുണിയഴിക്കെടാ ... Strip, Strip. എല്ലാവരും ഞെട്ടി. കൂട്ടത്തില്‍ ചില പാവങ്ങള്‍ നിന്ന് കരയുകയാണ്‌.കുട്ടിയും.ശങ്കിച്ചുനിന്ന എല്ലാവരേയും നിമിഷനേരം കൊണ്ട്‌ രാക്ഷസനും കൂട്ടരും നഗ്നരാക്കി. എതിര്‍ക്കാന്‍ ശ്രമിച്ചവര്‍ക്കോ ക്രൂര മര്‍ദ്ദനം. പൂര്‍ണനഗ്നരായ പാവം ബലിയാടുകളുടെ ചുറ്റും നടന്ന് പരിഹസിക്കുകയും, അട്ടഹാസം മുഴക്കുകയുമാണ്‌ രാക്ഷസര്‍. ചിലരെ സിമന്റ്‌ തറയില്‍ നീന്തല്‍ പരിശീലിപ്പിക്കുന്നു. വേറേയും എന്തൊക്കെയോ പേക്കൂത്തുകള്‍....കുറേനേരം.അവശരായ എല്ലാവരോടും വസ്ത്രം ധരിച്ച്‌ പുറത്തിറങ്ങാന്‍ പറഞ്ഞു. തിരിച്ച്‌ ഹോസ്റ്റെലിലേക്ക്‌. ആരും ഒന്നും മിണ്ടിയില്ല.

ഈ വിധത്തിലുള്ള ക്രൂരതകള്‍ പിന്നേയും തുടര്‍ന്നു. ഏകദേശം രണ്ടുമാസത്തോളം. പിന്നെ രാക്ഷസന്മാരെ കാണാതായി. മടുത്തതാവണം.

ഇപ്പോള്‍ കുട്ടി ഈ ചുറ്റുപാട്‌ വീണ്ടും ഇഷ്ടപ്പെട്ടു തുടങ്ങി. എന്തെന്നാല്‍ ഇപ്പോള്‍ കുട്ടിയും ഒരു സീനിയര്‍ ആയി... ഹോസ്റ്റെലിന്റേയും, കോളേജിന്റേയും മുക്കിനും, മൂലയില്‍നിന്നും "Hail Seniors" ഇടതടവില്ലാതെ കേട്ടുകൊണ്ടിരുന്നു.

സമര്‍പ്പണം : ആ നാളുകളില്‍ എന്നോടൊപ്പം കരഞ്ഞ എന്റെ സുഹ്രുത്തുക്കള്‍ക്ക്‌ ...

Wednesday, September 26, 2007

ചില ചലച്ചിത്ര നിരീക്ഷണങ്ങള്‍.

എന്റെ ചില ചലച്ചിത്ര നിരീക്ഷണങ്ങള്‍. ഹൃദയത്തില്‍ സ്പര്‍ശിച്ചവ. ഇവ മറ്റുള്ളവര്‍ക്ക്‌ ഒരു പ്രത്യേകതയായി തോന്നണം എന്നില്ല.

ചിത്രം : തൂവാനത്തുമ്പികള്‍
രംഗം : ജയകൃഷ്ണന്‍ (മോഹന്‍ ലാല്‍) ക്ലാരയ്ക്ക്‌ (സുമലത) ആദ്യമായി കത്തെഴുതുകയാണ്‌. പുറത്ത്‌ നല്ല മഴ. അല്‌പം എഴുതി, മഴയിലേക്ക്‌ നോക്കി "ക്ലാര ..." എന്നു പറയുന്നു - തനിക്ക്‌ ഇവളെ അറിയുമോ, ആരാണിവള്‍ ?, എന്നീ ഭാവങ്ങള്‍ മനോഹരമായി പ്രതിഫലിപ്പിച്ചിരിക്കുന്നു മലയാളത്തിന്റെ മഹാനടന്‍.

ചിത്രം : യാത്ര
രംഗം : കൂട്ടുകാരനെ കാണാനെത്തിയ ഉണ്ണി (മമ്മൂട്ടി) യെ പോലീസുകാര്‍ തെറ്റിദ്ദരിച്ച്‌ അറെസ്റ്റ്‌ ചെയ്യുകയാണ്‌. ജയിലില്‍ വച്ച്‌, സുന്ദരനായ ഉണ്ണിയുടെ തലമുടി പറ്റ്ടെ വെട്ടി, ജയില്‍പുള്ളികളുടെ വസ്ത്രവും ധരിച്ച്‌ ഒറ്റയ്ക്ക്‌ ജയിലിലെ കോണ്‍ക്രീറ്റ്‌ തറയില്‍ ഇരുന്ന് തന്റെ വിധിയെക്കുറിച്ചോര്‍ത്ത്‌ വിങ്ങിക്കരയുന്ന ഉണ്ണി - നിസ്സഹായതയുടെയും, ഒറ്റപ്പെടലിന്റെയും, ദുര്‍വിധിയുടെയും വേദന മുഴുവന്‍ ഉള്‍ക്കൊണ്ടിട്ടുണ്ട്‌ മലയാളത്തിന്റെ അഭിമാനമായ മമ്മൂട്ടി.

ചിത്രം : മൂന്നാം പക്കം
രംഗം : എത്രയോ കാലത്തിനുശേഷം അപ്പൂപ്പന്‍ (തിലകന്‍) പേരക്കിടാവായ പാച്ചു (ജയറാം) വിനെ കാണുകയാണ്‌. ഈ ലോകത്ത്‌ ബന്ധുവായി അപ്പൂപ്പന്‌ പാച്ചു മാത്രം. നിറകണ്ണുകലോടെ പാച്ചുവിനെ കെട്ടിപ്പിടിക്കുകയാണ്‌ അപ്പൂപ്പന്‍ - പശ്ചാതലത്തില്‍ "ഉണരുമീ ഗാനം" എന്ന ഗാനത്തിന്റെ വാദ്യോപകരണ സംഗീതം. മനോഹരമാണ്‌ ഈ രംഗം. തിലകന്റെ സ്നേഹവായ്പ്പ്പ്പും, ജയറാമിന്റെ നിഷ്കളങ്കതയും അവര്‍ണ്ണനീയം.

ചിത്രം : ദില്‍ ചാഹ്‌താ ഹെ
രംഗം : പ്രണയത്തെ വളരെ ലാഘവത്തോടെ കണ്ടിരുന്ന ആകാശ്‌ (ആമിര്‍ ഖാന്‍) ആസ്റ്റ്രേലിയയില്‍ വച്ച്‌ യഥാര്‍ത്ത പ്രണയം തിരിച്ചരിയുന്നു. പക്ഷെ അല്‍പം വൈകിപ്പോയിരുന്നു. ശാലിനി (പ്രീതി സിന്റ) യുടെ വിവാഹം രോഹിതു (അയൂബ്‌ ഖാന്‍) മായി ഉറപ്പിച്ചിരുന്നു. ഏകനായി തന്റെ ഫ്ലാറ്റിലിരുന്ന് നാട്ടിലുള്ള, ഒരു ചെറിയ അഭിപ്രായവ്യത്യാസത്തിന്‌ പിണങ്ങിയ സുഹ്ര്ത്തിനെ ഫോണ്‍ ചെയ്യുന്നു. ഇത്‌ അറിയാതെ സംഭവിക്കുന്നതാണ്‌. സുഹ്ര്ത്തുമായി പിണങ്ങിപ്പിരിഞ്ഞതും, തന്റെ പ്രണയം നഷ്ടപ്പെട്ടതും ഓര്‍ത്ത്‌ പൊട്ടിക്കരയുന്ന ആകാശ്‌. - ആമിര്‍ എന്ന പക്വതയുള്ള നടന്റെ നല്ല അഭിനയം !

ചിത്രം : മൂന്നാം പിറ
രംഗം : ഒരപകടത്തില്‍ തന്റെ പൂര്‍വകാലം മറന്ന വിജി (ശ്രീദേവി) യെ കണ്ണിലെ കൃഷ്ണമണിപോലെ കാത്തുസൂക്ഷിച്ച ശ്രീനി (കമലാഹാസന്‍) ഒരത്ഭുത ചികില്‍സയിലൂടെ ജീവിതത്തിലേക്ക്‌ തിരികെ കൊണ്ടുവരികയാണ്‌. അവസാനം വിജി അവളുടെ മാതാപിതാക്കളോടൊപ്പം തിരികെ പോകുന്നു. തന്റെ ഒാര്‍മ്മ തിരിച്ചു കിട്ടിയ വിജിക്ക്‌ ശ്രീനി ഒരപരിചിതന്‍ മാത്രം. ട്രെയിനില്‍ ഇരിക്കുന്ന വിജിയെ താന്‍ അവളുടെ എല്ലാമെല്ലാമായ ശ്രീനിയാണെന്ന് ധരിപ്പിക്കാന്‍ അവള്‍ക്കിഷ്ടപ്പെട്ട കുട്ടിക്കളികള്‍ ഒരു ഭ്രാന്തനെപോലെ കാണിക്കുന്നു. ഒടുവില്‍ അയാള്‍ പരാചയപ്പെടുമ്പോള്‍ ട്രെയിന്‍ അകലുന്നു. - ശ്രീനിയുടെ കൂടെ നമ്മളും കരയും ഈ രംഗം കാണുമ്പോള്‍. കമലാഹാസന്റെ അഭിനയത്തെപ്പറ്റി എന്തെഴുതാന്‍ ...

കൂടുതല്‍ നിരീക്ഷണങ്ങള്‍ പിന്നെ.

കണ്ണൂരിന്റെ സ്വന്തം ഒണ്ടേന്‍ ഹോട്ടല്‍

കണ്ണൂരിലെ ഒണ്ടേന്‍ ഹോട്ടലിനെപ്പറ്റ്ടി കേട്ടിട്ടുണ്ടോ ?ബ്ലോഗ്‌ പ്രൊഫെയിലില്‍ Location : Kannur എന്ന് കുറിച്ചു വച്ചവരെങ്കിലും കേട്ടുകാണും !

കണ്ണൂരിലെ എസ്‌.എന്‍ പാര്‍ക്ക്‌ റോഡിലൂടെ പോകുക. സരിത തിയറ്റര്‍ എത്തുന്നതിനു മുമ്പേ ഇടതുവശത്തേക്ക്‌ ഒരു റോഡുണ്ട്‌. ആ റോഡില്‍കൂടി അല്‍പം മുന്നോട്ട്‌ പോയാല്‍ ഇടതുവശത്തായി അധികം ആര്‍ഭാടങ്ങളില്ലാതെ ഒണ്ടേന്‍ ഹോട്ടല്‍ കാണാം. പണ്ട്‌ പേരറിയിക്കാന്‍ ബോര്‍ഡുകളൊന്നും ഉണ്ടായിരുന്നില്ല. ഇന്ന് ഉണ്ടോ എന്നും അറിയില്ല. അല്ലെങ്കില്‍ നിങ്ങള്‍ ഉച്ച സമയത്തണ്‌ ഈ റോഡിലൂടെ പോകുന്നതെങ്കില്‍ ഈ Location Map ന്റെ ആവശ്യമൊന്നുമില്ല. ഒരു ജനക്കൂട്ടം കാണാം. അതുതന്നെ ടി ഹോട്ടല്‍.

നിങ്ങള്‍ നാടന്‍ ഭക്ഷണം ഇഷ്ടപ്പെടുന്നവരാണോ ? എന്നാല്‍ തീര്‍ച്ചയായും ഇവിടുത്തെ ഊണുകഴിക്കാന്‍ മറക്കരുത്‌. (ഒരു പരസ്യവാചകം പോലേ തോന്നുന്നുണ്ടോ ? ഞാന്‍ ഈ ഹോട്ടലിനുവേണ്ടി Marketing Executive ന്റെ പണിചെയ്യുകയൊന്നുമല്ല കെട്ടോ.)നാടന്‍ ഊണാകുമ്പൊള്‍ അധികം വിഭവങ്ങളൊന്നും പ്രതീക്ഷിക്കരുത്‌. ചോറ്‌, സാമ്പാര്‍, തേങ്ങയരച്ച മീന്‍ കറി, ഒരു തോരന്‍, അച്ചാര്‍. പിന്നെ ഇവിടുത്തെ മറ്റ്ടൊരു പ്രത്യേകത മീന്‍ പൊരിച്ചതാണ്‌. ഓര്‍ഡര്‍ ചെയ്താല്‍ അപ്പോള്‍ തന്നെ നല്ല ചൂടുള്ള, ആവി പറക്കുന്ന, ശുദ്ദമായ വെളിച്ചെണ്ണയില്‍ പൊരിച്ചെടുത്ത അയക്കൂറ (നെയ്മീന്‍), അയല, മത്തി, ആവോലി ...എല്ലാം കിട്ടും. ഉപ്പും, എരിവും ഒക്കെ പാകത്തിന്‌. ആവശ്യക്കാര്‍ക്ക്‌ മീന്‍ മുളകിട്ടതും കിട്ടും. നല്ല എരിവും, പുളിയുമൊക്കെയായിട്ട്‌. കുടിക്കാന്‍ ഇളം ചൂടുള്ള കഞ്ഞി വെള്ളം.

തിരക്കാണ്‌ മുഖ്യ പ്രശ്നം. കഴിച്ചുകൊണ്ടിരിക്കുമ്പൊള്‍ തന്നെ നിങ്ങളുടെ പുറകില്‍ ഒന്നോ രണ്ടോ ആളുകള്‍ നിങ്ങള്‍ എഴുന്നേല്‍ക്കുന്നതും പ്രതീക്ഷിച്ചു നില്‍പുണ്ടാകും. ഈ വിധത്തില്‍ ക്യൂ നില്‍ക്കാതെ പെട്ടെന്നു കഴിച്ചങ്ങ്‌ പോകാം എന്ന പ്രതീക്ഷ വേണ്ട.

മിതമായ നിരക്കില്‍ മനസ്സും, വയറും നിറയും. ഒരിക്കല്‍ ആ രുചി അനുഭവിച്ചാല്‍ വീണ്ടും ഒന്നനുഭവിക്കാന്‍ തോന്നും. തീര്‍ച്ച.

ഇപ്പ്പോള്‍ നിങ്ങള്‍ ശരിക്കും വിചാരിക്കുന്നുണ്ട്‌ ഞാന്‍ ഈ ഹോട്ടലിന്റെ Marketing executive ആയെന്ന്. ശരി. അങ്ങനെതന്നെ വച്ചോളൂ. നഗരജീവിതത്തിന്റെ ലഹരിയില്‍ ചിക്കന്‍ ഫ്രൈഡ്‌ റൈസും, ചില്ലി ബീഫും, മിക്സ്ഡ്‌ നൂഡില്‍സും, കൊക്ക കോളയും കഴിച്ചു നമ്മുടെ നാവുകള്‍ മറന്ന നാടന്‍ രുചി, മലയാളത്തിന്റെ രുചി ഒന്നോര്‍മ്മിപ്പിക്കാന്‍ ഒരു Marketing Executive ന്റെ വേഷമണിയാനും തയാര്‍.

Tuesday, September 25, 2007

ഗാനഗന്ധര്‍വന്റെ ഓട്ടോഗ്രാഫ്‌

പണ്ട്‌ ദാസേട്ടന്റെ ഒന്നുരണ്ട്‌ ഗാനമേളകള്‍ കണ്ടിട്ടുണ്ട്‌.എന്നാലും ആ ഗന്ധര്‍വനെ അടുത്തുനിന്ന് കാണാനുള്ള ഭാഗ്യം ഉണ്ടായിരുന്നില്ല.

ജോലി ചെയ്തിരുന്ന കെട്ടിടത്തില്‍തന്നെ ഒരു ബാങ്കിന്റെ ശാഖയും പ്രവര്‍ത്തിച്ചിരുന്നു. ഒരു ദിവസം അപ്രതീക്ഷിതമായി ഒരു സുഹ്ര്ത്ത്‌ വന്നു പറഞ്ഞു ബാങ്കില്‍ ദാസേട്ടന്‍ വന്നിട്ടുണ്ടെന്ന് ... ഉടനെതന്നെ ഓടിചെന്ന് ബാങ്കിന്റെ മുന്നില്‍ കാത്തുനില്‍പായി ... ദാസേട്ടനെ തൊട്ടടുത്തുനിന്ന് കാണണം. അതാണ്‌ ഉദ്യേശം ...പെട്ടെന്ന് ഓര്‍ത്തു. പറ്റിയാല്‍ ഒരു ഓട്ടോഗ്രാഫും തരമാക്കാം. ജീവിതത്തിലെ ഒരു വലിയ ആഗ്രഹമായിരുന്നു അത്‌. പക്ഷെ ഒരു പേന മാത്രമുണ്ട്‌ കൈയ്യില്‍....അകത്തുപോയി ഒരു ബുക്കോ മറ്റ്ടോ എടുത്താലോ ... വേണ്ട ...ആ സമയം അദ്ദേഹം പോയാലോ ... കൈയ്യിലുള്ള പഴ്സില്‍ ഒരു കൊച്ചു ഡയറി ഉണ്ട്‌. അല്‌പാല്‌പമായി കീറിത്തുടങ്ങിയത്‌. ഫോണ്‍ നമ്പറും, അഡ്രസും മറ്റും കുറിച്ചു വയ്ക്കാന്‍ ഉപയോഗിക്കുന്നത്‌. അതെടുത്തു ...ഞാന്‍, ഒരല്‌പന്‍ ഈ കീറ ഡയറിയുമൊക്കെ പിടിച്ച്‌ ഇവിടെ കുറ്റ്ടിയടിച്ചു നിന്നിട്ട്‌ ഒരു കാര്യവും ഇല്ല. അദ്ദേഹം വരും. കൂടെ ആളും, തിരക്കും ... ഒന്നു കാണാന്‍ പോലും പറ്റില്ല ! അല്ലാ ... മഹാനായ അദ്ദ്ടേഹം ഈയുള്ളവനുവേണ്ടി എന്തിനു സമയം മെനക്കെടുത്തണം ... മനസ്സില്‍ ഇങ്ങനെയൊക്കെ ഓര്‍ത്തുകൊണ്ടു നില്‌ക്കുകയാണ്‌ ...

പെട്ടെന്ന് ബാങ്കിന്റെ കറുത്ത വാതില്‍പ്പാളികള്‍ തുറന്ന് മുന്നില്‍ ദാസേട്ടന്‍ ...പ്രതീക്ഷയ്ക്കു വിപരീതമായി, എനിക്കുമാത്രം കാണാന്‍ വേണ്ടി എന്നപോലെ തനിച്ച്‌ ...സ്ഥായിയായ ശുഭ്രവസ്ത്രം ... ചെറുപുഞ്ചിരി ...എന്റെ തൊട്ടടുത്ത്‌ ... ഒന്നു കൈ നീട്ടിയാല്‍ തൊടാവുന്നത്രയും അടുത്ത്‌ ...കരുതിവച്ച ഡയറിയും, പേനയും ആ കൈകളിലേക്ക്‌ കൊടുത്തു ... വിറയലൊടെ ...സ്വീകരിക്കുമോ ... തിരസ്കരിക്കുമോ ...എത്രയോ മഹാനായ അദ്ദേഹം വളരെ ക്ഷമയോടെ അത്‌ വാങ്ങി ... സുവര്‍ണ്ണ ലിപികളില്‍ എന്തോ എഴുതി തിരിച്ചു തന്നു ... പിന്നെ മെല്ലെ നടന്ന് തൂവെള്ള നിറത്തിലുള്ള തന്റെ Benz കാറില്‍ യാത്രയായി ...

ഗന്ധര്‍വന്‍ കണ്‌വെട്ടത്തുനിന്ന് അപ്രത്യക്ഷനായപ്പോള്‍ ഞാന്‍ ആ കീറ ഡയറി തുറന്നു ...

God is Love എന്നെഴുതി താഴെ തന്റെ കയ്യൊപ്പ്പ്പും ...

ഒരമൂല്യ നിധിയായി കീറ ഡയറിയിലെ ആ താള്‌ ഞാന്‍ ഇന്നും സൂക്ഷിക്കുന്നു ....

Monday, September 24, 2007

ഭക്തന്റെ ദേവി

പ്രതിഷ്ഠിച്ച ദേവിതന്നെ വിഗ്രഹം തച്ചുടയ്ക്കുകയാണ്‌. ഭക്ത്തന്റെ മനസ്സ്‌ അറിഞ്ഞുകൊണ്ടുതന്നെയാണ്‌ ദേവി അത്‌ ചെയ്യുന്നത്‌ ... ഇതല്ലാതെ അവള്‍ക്ക്‌ വേറേ ഒന്നും ചെയ്യാനാവില്ലല്ലോ ...ഭക്തന്റെ നീറുന്ന മനസ്സ്‌ കാണാനാവാതെ അവള്‍ ഭക്തന്റെ കാലില്‍ വീണ്‌ ഒരായിരം തവണ മാപ്പപേക്ഷിക്കുകയാണ്‌...ഭക്തനോ ... തകര്‍ന്നുടഞ്ഞ വിഗ്രഹപ്പാളികള്‍ എതോ ഒരു കോണില്‍ വച്ച്‌ ഇന്നും ദേവിയെ പൂജിക്കുകയാണ്‌ ...

അനന്തുവും ലുക്കാ ചുപ്പിയും ...

"രംഗ്‌ ദേ ബസന്തി"യിലെ,"ലുക്കാ ചുപ്പി ... ബഹുത്‌ ഹുയീ ... സാംനെ ആജാനാ ..." എന്ന ഗാനം വളരെ മനോഹരമാണ്‌. ലതാജിയുടെയും, റഹ്മാന്‍ സാബിന്റെയും ആലാപനം ഹൃദയത്തില്‍ തൊടും ...ഫ്ലയിറ്റ്‌ ലഫ്റ്റ്നനന്റായ മകന്റേയും നാട്ടില്‍ മകനെ കാത്തിരിക്കുന്ന അമ്മയുടെയും ആത്മബന്ധം മുഴുവന്‍ ഉള്‍ക്കൊള്ളുന്നുണ്ട്‌ അതില്‍...

അനന്തുവിനേയും കൂട്ടി കാറില്‍ രാത്രി ഒരു യാത്ര. കാറില്‍ ഈ ഗാനവും നമ്മുടെ നിശബ്ദ്ഠയും മാത്രം ... "യഹാം സബ്‌ കുച്‌ ഹെ മാ ഫിര്‍ ഭി ലഗെ ബിന്‍ തേരെ മുജ്‌കൊ അകേല ..." എന്ന വരികള്‍ എ.ആര്‍ റഹ്മാന്റെ ശബ്ദത്തില്‍ ഇടറി വീണപ്പ്പ്പോള്‍ അറിയാതെ ഞാന്‍ പറഞ്ഞു കണ്ണുനിറയുന്നെന്ന് ... അനന്തു പ്രതികരിച്ചില്ല. എന്റെ മനസ്സ്‌ ഒന്നു പിടഞ്ഞു ... ഞാന്‍ മറന്നുപോയിരുന്നു അനന്തുവിന്റെ അമ്മ എന്ന്നെന്ന്നേക്കുമായി അവനെ വിട്ടുപോയിട്ട്‌ എതാനും ദിവസങ്ങളെ ആയുള്ളെന്ന് ... അവന്റെ മുഖത്തേക്ക്‌ നോക്കാനായില്ല ... എന്റെ കണ്ണുകള്‍ ഇപ്പ്പ്പോള്‍ ശരിക്കും നിറയുകയാണ്‌ ...

Sunday, September 23, 2007

ഈ കൊച്ചി എന്താ ഇപ്പൊ ഇങ്ങനെ ...

മുംബെ മഹാനഗരത്തില്‍ നിന്നും ഈയുള്ളവനും കുടുംബവും കൊച്ചിയില്‍ എത്തിയിട്ട്‌ ആറാമത്തെ മാസം ... മുന്‍പും കൊച്ചിയില്‍ താമസിച്ചിട്ടുണ്ട്‌. അന്നൊന്നും ഇവള്‍ ഇങ്ങനെ അല്ലായിരുന്നു ...എങ്ങോട്ട്‌ തിരിഞ്ഞാലും വാഹനക്കുരുക്കുതന്നെ ... ഇവിടുത്തേ കമ്മീഷനര്‍ പറഞ്ഞതോര്‍ക്കാം.."കൊച്ചിയില്‍ വാഹനങ്ങളുടെ എണ്ണം വളരെ കൂടി".ഇവിടുത്തെ നിരത്തുകള്‍ കാണേണ്ടവ തന്നെ ...എങ്ങനെ വര്‍ണിക്കണം എന്നറിയില്ല ... "പൊട്ടിപൊളിഞ്ഞു നാശമായവ ... കുഴികളും, ഗര്‍ത്തങ്ങളും ..." എന്നൊന്നും പറഞ്ഞാല്‍ വായനക്കാര്‍ക്കു ഒരു എകദേശ രൂപം പോലും കിട്ടില്ല !മാലിന്യ കൂനകളെ പറ്റി പറയാതെ തന്നെ ഏവര്‍ക്കും അറിയാം ... മൂന്നു വയസ്സുള്ള മകന്‍ ഇന്നലെ പറഞ്ഞത്‌ ..."അയ്യൊ അഛാ ആ വഴി പോല്ലെ ...നാറ്റമാണെ ..."നഗരത്തിന്റെ നാഡികളിലൂടെ ഒടുന്ന രക്ത വര്‍ണ്ണാവൃത ബസ്സുകളെപ്പറ്റി എങ്ങനെ പറയാതിരിക്കും ! ഈ രക്തവര്‍ണ്ണം ആരൊ അറിഞ്ഞു നല്‍കിയതു തന്നെ ... സൂക്ഷിച്ചില്ല എന്നാല്‍ അവ നിങ്ങളെ ...(എഴുതാന്‍ വയ്യ !) അത്രയ്ക്കു വേഗത ! കാറിലൊമറ്റ്ടോ യാത്ര ചെയ്യുമ്പൊള്‍ പുറകില്‍ വന്ന് നിര്‍ത്താതെ ഹോറന്‍ മുഴക്കുന്നത്‌ വളയം പിടിക്കുന്ന ആളുടെ ഹോബിയായി തോന്നാം. ബസ്സിലെ മറ്റ്‌ ജീവനക്കരോ, ബസ്സിന്റെ വാതിലിലും മറ്റും പ്രഹരിക്ക്ക്കുന്നത്‌ കണ്ടാല്‍ പെരുംബറ വിദ്ധ്വാന്മാരോ എന്നു തോന്നും. ഈ വിധത്തില്‍ വാഹനങ്ങളെ ഭീതിപ്പെടുത്തി ഇടിച്ചു ഇടിച്ചില്ല എന്ന മട്ടില്‍ ഒതുക്കി മുന്നേറുമ്പൊള്‍ വളയം പിടിക്കുന്ന ആളുടെ മുഖത്ത്‌ Yes ! I've achieved my target ! എന്ന ഭാവം ... ഇതൊക്കെ കുറെ ക്രൂരം തന്നെ ...ഇവളുടെ മുഖഛായ മാറുകയാണു. മാറിയല്ലെ പറ്റു ... Smart City യെയും മറ്റും എതിരേല്‍ക്കുന്ന ഇവള്‍ക്ക്‌ നാടൊടുംബോള്‍ നടുവെ ഓടാതെ വയ്യല്ലൊ ...എങ്ങും പുതിയ പുതിയ കോണ്‍ക്രീറ്റ്‌ കെട്ടിടങ്ങള്‍, മുളച്ചുപൊങ്ങുന്ന ആഭരണശാലകള്‍, ഹോട്ടലുകള്‍ ... ഭേഷ്‌ ... ഭേഷ്‌ ..."കൊച്ചി കണ്ടാല്‍ അച്ചി വേണ്ട" എന്നൊരു ചൊല്ല് കെട്ടിട്ടുണ്ട്‌. ഇപ്പ്പ്പോള്‍ കൊച്ചി കണ്ടാല്‍ അച്ചിയുടെ മടിയിലെക്ക്‌ ഓടി ഒളിക്കാന്‍ തോന്നും ...

Saturday, September 22, 2007

കാമന്മാരുടെ വരവ്‌

പൂരമായാല്‍ കാമന്മാരെത്തും.ഈ കാമന്മാര്‍ ഒക്കെയും അമ്മൂമ്മയുടെ സൃഷ്ടി തന്നെ.മണ്ണുകുഴച്ചു തലയും ഉടലും ഉണ്ടാക്കും. കുന്നിക്കുരുകൊണ്ട്‌ കണ്ണുകളും. തറവാട്ടുവീട്ടിലെ വിശാലമായ വരാന്തയില്‍ അവ നിരന്നങ്ങനെ വിശ്രമം കൊള്ളും.കുട്ടികളായ ഞങ്ങള്‍ അവയ്ക്കുചുറ്റും കൂടും. പൂക്കള്‍കൊണ്ട്‌ അലങ്കരിക്കും.പൂരത്തിന്റെ അവസാനനാളില്‍ അമ്മൂമ്മ ഉണ്ടാക്കുന്ന അടയുടെ രുചി ഇന്നും നാവിലുണ്ട്‌.ഉച്ചയായാല്‍ കാമന്മാരെ യാത്രയയക്കണം. ഇവയെല്ലാം യാത്ര പോകുന്നത്‌ വടക്കുവശത്തെ വരിക്ക പ്ലാവിന്റെ ചോട്ടിലേക്കു തന്നെ.കാമന്മാരെ ഓരൊരുത്തരെ അമ്മൂമ്മ കയ്യിലെടുത്ത്‌ പ്ലാവിന്‍ ചോട്ടിലിരുത്തും. അപ്പ്പ്പോള്‍ അമ്മൂമ്മ ഒരു പാട്ടു പാടും."നേരത്തെ കാലത്തെ വെരണെ കാമാ .. എന്നും നേര്‍വഴി കാണിക്കണേ കാമാ .." (ഏകദേശം 25 കൊല്ലമായി. ഇത്രമാത്രം ഓര്‍ക്കുന്നു.)വളരെക്കാലം മുന്നെ ഒരു പൂരം നാളില്‍ അയല്‍ വീട്ടിലെ കുസൃതിചെക്കന്‍ വരിക്ക പ്ലാവിന്റെ മോളില്‍ കേറി അമ്മൂമ്മയുടെ പാട്ടിനൊത്ത്‌ ഉം...ഉം... എന്ന് അശരീരി കേള്‍പ്പ്പ്പിച്ചതും അമ്മൂമ്മ ഭക്തി പുരസരം കണ്ണടച്ചു തൊഴുതതും അമ്മ പറഞ്ഞതോര്‍ക്കുന്നു ...
പൂരം കഴിഞ്ഞാലും എല്ലാ ദിവസവും വരിക്ക പ്ലാവിന്റെ ചോട്ടില്‍ ഞാനെത്തും. തലയും ഉടലും വേറിട്ട്‌ കുന്നിക്കുരുകള്‍ ചുറ്റ്ടും ചിതറി ഉണങ്ങിക്കരിഞ്ഞ പൂക്കളില്‍ മണ്ണോട്‌ ചേര്‍ന്ന് കാമന്മാര്‍ അന്ത്യവിശ്രമം കൊള്ളുന്നുണ്ടാകും ...മനസ്സില്‍ എവിടെയൊ ഒരു നോവ്‌ ... അന്നും ... ഇന്നും ...