Thursday, November 29, 2007

D.A.K.C - ഒരു മായികലോകം.

D.A.K.C എന്നാല്‍ Dhirubhai Ambani Knowledge City. Reliance Communications ന്റെ ആസ്ഥാനം. ചേട്ടാനിയന്മാര്‍ തല്ലിപ്പിരിയുന്നത്‌ വരെ ഇത്‌ ചേട്ടന്‍ അംബാനിയുടെ, അതായത്‌ മുകേഷ്‌ ഭായിയുടെ ആധിപത്യത്തിലായിരുന്നു. അതുകൊണ്ട്‌ ഇത്‌ പടുത്തുയര്‍ത്തിയതിന്റെ എല്ലാ credit ഉം അദ്ദേഹത്തിന്‌ തന്നെ. അനിയന്‍ അംബാനിയുടെ, അതായത്‌ അനില്‍ ഭായിയുടെ കൈയ്യില്‍ കിട്ടിയപ്പോള്‍ പുള്ളി, ചേട്ടന്‍ അച്ഛനോടുള്ള ആദരസൂചകമായി ഇട്ട D.A.K.C എന്ന പേര്‍ മാറ്റി വെറും Reliance Communications എന്നാക്കി. ഏതായാലും ചേട്ടാനിയന്മാരുടെ പോര്‌ അവിടെ നില്‍ക്കട്ടെ. അതിനെപ്പറ്റിയൊന്നും പറയാന്‍ നമ്മള്‍ ആളല്ല ! ഇവിടെ എഴുതാന്‍ പോകുന്നത്‌, ഈ മനോഹരമായ കാമ്പസിനെപ്പറ്റിയാണ്‌. കുറേക്കാലം ഇവിടെ ജോലി ചെയ്യാനുള്ള ഭാഗ്യം കിട്ടിയിട്ടുണ്ട്‌.

നവി മുംബയിലെ ഠാനെ-ബേലാപൂര്‍ റോഡില്‍, കോപ്പര്‍ഘൈറണെ എന്ന സ്ഥലത്താണ്‌ ഏകദേശം 200 ഏക്കര്‍ ഉള്ള ഈ ക്യാംപസ്‌. (വാഷിയില്‍ നിന്നും 4 കി.മിയും, ഠാനെയില്‍ നിന്നും 15 കി.മി യും).പ്രകൃതി ഭംഗിക്ക്‌ അങ്ങേയറ്റം പ്രാധാന്യം, അതാണ്‌ ഇവിടത്തെ ഏറ്റവും വലിയ പ്രത്യേകത. ബസ്സ്‌ സ്റ്റോപ്പില്‍ നിന്നും കാമ്പസിലേക്ക്‌ കടക്കുമ്പോള്‍, അതിവിശാലമായ പ്രവേശന കവാടം. അതിനിരുവശത്തും മനോഹരമായ പൂന്തോട്ടങ്ങള്‍. സദാ വെള്ളം ചൊരിയുന്ന ഫൗണ്ടനുകള്‍. പ്രവേശന കവാടത്തില്‍ സുരക്ഷാ ക്രമീകരണങ്ങള്‍ അതി ശക്തമാണ്‌. നിങ്ങള്‍ ഈ ക്യാമ്പസില്‍ ജോലി ചെയ്യുന്ന ആളാണെങ്കില്‍ തിരിച്ചറിയല്‍ കാര്‍ഡ്‌ പ്രദര്‍ശിപ്പിച്ചിരിക്കണം. അല്ലെങ്കില്‍, അകത്ത്‌ കയറാന്‍ മുന്‍കൂട്ടി അനുവാദം വാങ്ങിയിരിക്കണം. അനുവാദം വാങ്ങാന്‍, നിങ്ങള്‍ കാണാന്‍ പോകുന്ന ആള്‍, നിങ്ങളുടെ എല്ലാ വിവരങ്ങളും, ആരെ കാണണം, എന്തിന്‌ കാണണം, കാണാനുള്ള തീയതി, സമയം എന്നിവ മുന്‍കൂട്ടി കൊടുത്തിരിക്കണം. സെക്യൂരിറ്റിക്കാര്‍ കമ്പ്യൂട്ടറില്‍ നോക്കി നിങ്ങള്‍ പറയുന്ന വിവരങ്ങള്‍ സത്യമാണോ എന്ന് പരിശോധിച്ച്‌ ഉറപ്പുവരുത്തി ഒരു താല്‍കാലിക തിരിച്ചറിയല്‍ കാര്‍ഡ്‌ തരും. അതും പ്രദര്‍ശിപ്പിച്ച്‌ കൊണ്ടേ അകത്ത്‌ കയറാന്‍ പറ്റൂ. അതായത്‌ ചുമ്മാ ഒന്ന് കേറി കണ്ട്‌ കളയാം എന്ന് വിചാരിച്ചാല്‍ നടപ്പുള്ള കാര്യമല്ല.അകത്ത്‌ പ്രവേശിച്ചാല്‍ നാല്‌ വരിപ്പാതയാണ്‌. വിദേശത്ത്‌ കാണുന്ന റോഡുകളോട്‌ കിടപിടിക്കുന്നവയാണ്‌ ഇവ. റോഡിന്റെ മദ്ധ്യത്തില്‍ വരി വരിയായി പല വര്‍ണ്ണങ്ങളിലുള്ള പൂക്കള്‍ വിരിഞ്ഞ്‌ നില്‍ക്കുന്നത്‌ കാണാം. ഈ പ്രധാന പാതയിലൂടെ (Gate-A) വാഹനങ്ങള്‍ കടത്തി വിടില്ല. അതിന്‌ വേരെ കവാടങ്ങളുണ്ട്‌. ഇത്‌ വഴി, V.V.I.P കളുടെ വാഹനങ്ങള്‍ക്ക്‌ മാത്രം കടക്കാം. ഒരിക്കല്‍ മുകേഷ്‌ ഭായി തന്റെ B.M.W വില്‍, ഒഴുകിപ്പോകുന്നത്‌ കണ്ടതായി ഓര്‍ക്കുന്നു.

പ്രധാനപ്രവേശന കവാടത്തിലൂടെ നേരെ ചെന്നെത്തുന്നത്‌ അതിമനോഹരമായ ഒരു ഫൗണ്ടനിനടുത്തേക്കാണ്‌. കാറ്റടിക്കുമ്പോള്‍ ഇതില്‍നിന്നും വീശിയടിക്കുന്ന വെള്ളത്തുള്ളികള്‍ ശരീരവും, മനസ്സും കുളിര്‍പ്പിക്കും. ഇനി നിങ്ങള്‍ക്ക്‌ നടക്കാന്‍ വയ്യെങ്കില്‍, സുഖമായി ഇരുന്ന് പോകാന്‍ Golf Car കള്‍ നിങ്ങളെ കാത്ത്‌ നില്‍ക്കുന്നുണ്ടാകും. പോകേണ്ട കെട്ടിടത്തിന്റെ പേര്‍ പറഞ്ഞാല്‍ മതി. നാലുവരി പാതകളിലൂടെ ഈ കാറുകള്‍ മന്ദം മന്ദം പോകുന്നത്‌ ഒരു മനോഹര കാഴ്ച തന്നെ.ഫൗണ്ടന്റെ ഇടത്‌ വശത്തൂടെയും, വലത്‌ വശത്തൂടെയും റോഡ്‌ തിരിഞ്ഞ്‌ പോകുന്നു. റോഡിന്റെ വശങ്ങളിലായി ധീരുഭായിയുടെ വിജയമന്ത്രങ്ങള്‍ അടങ്ങുന്ന ബോര്‍ഡുകള്‍ - Think big, Think fast. Ideas are no ones monopoly.കെട്ടിടങ്ങളെ തിരിച്ചറിയുന്നത്‌ Block-A, Block-B, Block-C ... എന്നിങ്ങനെയാണ്‌. ഇങ്ങനെ Block-I വരെയുണ്ട്‌. ഈ Block കളിലാണ്‌, ഏകദേശം 15000 ത്തോളം വരുന്ന ജോലിക്കാര്‍ ഇരിക്കുന്നത്‌.

ഈ ക്യാമ്പസിന്റെ പ്രത്യേകതകള്‍ താഴെ പറയുന്നവയാണ്‌.

അമ്പലം - ശ്രീകൃഷ്ണ പ്രതിഷ്ഠ. അതി മനോഹരമായി പണികഴിപ്പിച്ചിരിക്കുന്നു. എല്ലാ ദിവസവും പൂജകള്‍. ഒരു പ്രത്യേക ശാന്തതയാണിവിടെ.

വിശാലമായ കുളം (ലെയ്ക്‌) - അരയന്നങ്ങള്‍ നീന്തിതുടിക്കുന്ന ഇവിടം പ്രകൃതി രമണീയമാണ്‌. തിരക്കിട്ട ജോലിക്കിടയില്‍ അല്‍പനേരം ഇവിടെ ചിലവഴിച്ചാല്‍ മനസ്സ്‌ ശാന്തമാകും.

ഹെലി പാഡ്‌ - ബോര്‍ഡ്‌ അംഗങ്ങള്‍ക്ക്‌ പറന്നിറങ്ങാന്‍. എല്ലാ ദിവസവും മുകേഷ്‌ ഭായി തന്റെ പറക്കും വാഹനത്തില്‍ വന്നിറങ്ങുന്നത്‌ ഗംഭീര കാഴ്ചയാണ്‌.

ഭക്ഷണ ശാലകള്‍ (food court) - ഒരേ സമയം 500 പേര്‍ക്ക്‌ ഇരിക്കാവുന്ന 3 food court. ഇവിടെ എല്ലാത്തരം ഭക്ഷണവും ലഭ്യമാണ്‌. പക്ഷെ strictly vegeterian. ഈ കാമ്പസിനുള്ളില്‍ Non-Veg ഭക്ഷണം കയറ്റരുത്‌ എന്നാണ്‌ നിയമം.

A.T.M Counter - പ്രശസ്തമായ രണ്ട്‌ ബാങ്കുകളുടെ 3 A.T.M Counter കള്‍ ഇവിടെ പ്രവര്‍ത്തിക്കുന്നു. കൂടെ ബാങ്കിന്റെ ശാഖകളും.

Executive Launch - ഒരു 5 സ്റ്റാര്‍ ഹോട്ടലിനോട്‌ കിടപിടിക്കുന്ന എല്ലാമുണ്ടിവിടെ. Special Guests, VIP എന്നിവര്‍ക്കായി.

Health Club - ജോലി ചെയ്യുന്നതിനോട്‌ കൂടി ആരോഗ്യ സംരക്ഷണവും. എല്ലാ അത്യാധുനിക ഉപകരണങ്ങളോടും കൂടിയുള്ള ഒരു Hi-Tec Gym.

Java Green - ഇടവേളകളില്‍ ഒരു കാപ്പിയോ ചായയോ കുടിക്കാന്‍ തോന്നിയാല്‍ ഇതുതന്നെ പറ്റിയ സ്ഥലം. വിവിധതരം കാപ്പിയും, ചായയും, കൊറിക്കാനുള്ള ഐറ്റംസും.

പാര്‍ക്കിഗ്‌ - ഒരേ സമയം ഏകദേശം 500 റിലേറെ കാറുകള്‍ക്ക്‌ പാര്‍ക്‌ ചെയ്യാം. എല്ലാ ദിവസവും ഈ പാര്‍ക്കിംഗ്‌ ഏരിയകള്‍ നിറഞ്ഞിരിക്കും.ഡ്രൈവിംഗ്‌ സ്പീഡ്‌ - നല്ല കണ്ണാടി പോലെയുള്ള റോഡ്‌ കണ്ട്‌ ഒന്ന് കത്തിച്ച്‌ വിട്ടേക്കാം എന്ന് കരുതിയാല്‍ തെറ്റി. കാരണം ക്യാമ്പസിനുള്ളില്‍ സ്പീഡ്‌ 30kmph. സ്പീഡ്‌ ലംഘനം നടക്കുന്നുണ്ടോ എന്നറിയാന്‍ സ്പീഡ്‌ ഗണ്ണുകള്‍, സെക്യുരിറ്റിക്കാര്‍. സീറ്റ്‌ ബെല്‍റ്റ്‌ നിര്‍ബന്ധം. ഈ ട്രാഫിക്‌ നിയമങ്ങല്‍ ലഘിച്ചാല്‍ സെക്യുരിറ്റിക്കാര്‍ പൊക്കും. പൊക്കിയാല്‍, കുറഞ്ഞ പിഴ 200 രൂപ. അടക്കേണ്ട. അടുത്തമാസം ശമ്പളത്തില്‍ നിന്നും ഈടാക്കിക്കോളും. ജോലിക്കാര്‍ അല്ലാത്തവര്‍ക്ക്‌ താക്കീത്‌.

കാള്‍ സെന്റര്‍ - ഒരേ സമയം 1000 പേര്‍ക്ക്‌ ഇരുന്ന് ജോലി ചെയ്യാവുന്നത്‌.

ഡ്രൈവര്‍ കാന്റീന്‍ - ഡ്രൈവര്‍മാര്‍ക്ക്‌ ഭക്ഷണം കഴിക്കാനും, വിശ്രമിക്കാനും ഉള്ള സ്ഥലം.

പലചരക്ക്‌ കട - ജോലി കഴിഞ്ഞ്‌ വീട്ടിലേക്ക്‌ പോകുന്നതിന്‌ മുമ്പേ ഒരു ഷോപ്പിംഗ്‌. ഒരു വീട്ടിലേക്ക്‌ വേണ്ട എല്ലാം കിട്ടും, ഇവിടെ.

ആശുപത്രി - പ്രഥമ ശുശ്രൂഷ നല്‍കാനുള്ള എല്ലാ സൗകര്യങ്ങളോടെ.
Hermitage - ശാന്തത കളിയാടുന്ന പ്രൗഡഗംഭീരമായ അതിഥി മന്ദിരം. Lake Facing

കൂടാതെ അത്യാധുനിക Technology equipments, പരീക്ഷണശാലകള്‍, National Network Operating Centre (ഭാരതത്തിലെ ഓരോ മുക്കിലും മൂലയിലും ഉള്ള റിലയന്‍സിന്റെ ടവറുകളില്‍ എന്ത്‌ സംഭവിക്കുന്നു എന്ന് ഇവിടെ ഇരുന്നാല്‍ അറിയാം.),അതി മനോഹരമായ കോണ്‍ഫറന്‍സ്‌ ഹാളുകള്‍, ലോബികള്‍, indoor games എന്നിവയും.

കടുത്ത മാനസിക സമ്മര്‍ദ്ദത്തില്‍ ജോലി ചെയ്യുമ്പോഴും, ഒന്ന് പുറത്തിറങ്ങിയാല്‍ മനസ്സ്‌ കുളിര്‍ക്കുന്നു. പ്രകൃതിഭംഗിയും, ആധുനികതയും ഒത്തുചേര്‍ന്ന ഒരിടം. ഇത്ര നല്ല ഒരു ക്യാമ്പസ്‌ ഭാരതത്തില്‍ വേറേ കാണുമോ എന്ന് സംശയം.

അംബാനിമാര്‍ക്ക്‌ നന്ദി !

Wednesday, November 21, 2007

ഫെയില്‍ ആന്റ്‌ പാസ്‌

‌എന്റെ ഓര്‍മ്മ ശരിയാണെങ്കില്‍ ഇത്‌ 2001 ല്‍ നടന്ന ഒരു സംഭവമാണ്‌. അന്ന് കേരളത്തിലെ ഒരു പ്രശസ്തമായ മൊബൈല്‍ കമ്പനിയില്‍ ജോലി ചെയ്യുകയാണ്‌. Marketing വിഭാഗത്തിലുള്ള കുറച്ച്‌ "പുലികള്‍" IT Team ന്റെ, അതായത്‌ ഞാന്‍ കൂടി അംഗമായ Team ന്റെ അടുത്ത്‌ ഒരു ആവശ്യവുമായി വന്നു. അക്കൊല്ലത്തെ S.S.L.C പരീക്ഷാഫലം SMS ല്‍ കൂടി ഉപഭോക്താക്കള്‍ക്ക്‌ ലഭിക്കുവാനുള്ള ഒരു സംഗതി വേണം. ഉപഭോക്താക്കള്‍, ഒരു നമ്പറിലേക്ക്‌ ഫലമറിയേണ്ട രജിസ്റ്റര്‍ നമ്പര്‍ SMS ആയി അയക്കും. അതിന്‌ മറുപടിയായി "Passed" or "Failed" എന്ന് തിരിച്ച്‌ SMS കൊടുക്കണം.
"ഹോ ... കലക്കന്‍ ഐഡിയ !"
"അടിപൊളി"
"ഇത്‌ ചെയ്താല്‍ ഇങ്ങനെയൊരു പരിപാടി കൊണ്ടുവരുന്ന കേരളത്തിലെ ആദ്യത്തെ മൊബൈല്‍ കമ്പനി നമ്മളായിരിക്കും."
"SMS വഴിയുള്ള വരുമാനം കൂടും."
"അടുത്ത appraisal ല്‍ മോശമല്ലാത്ത ശമ്പള ജമ്പിംഗ്‌ ഉറപ്പ്‌."
എന്നീ അഭിപ്രായങ്ങള്‍ കമ്പനിയിലെ പല പല വിഭാഗങ്ങളില്‍ നിന്ന് വന്നുകൊണ്ടേ ഇരുന്നു.കേട്ടപ്പോള്‍ സംഗതി കൊള്ളാമെന്ന് തോന്നി.
"അപ്പോള്‍ ഈ പരീക്ഷാഫലത്തിന്റെ database എവിടെ നിന്ന് കിട്ടും ?" Marketing Team നോട്‌ നമ്മള്‍."
അതൊന്നും നിങ്ങള്‍ പേടിക്കെണ്ട ! നമ്മള്‍ പരീക്ഷാ ഭവനില്‍ നിന്ന് സംഘടിപ്പിച്ച്‌ തരാം" Marketing team നമ്മളോട്‌.
"ഒ.കെ, രണ്ട്‌ ദിവസത്തിനുള്ളില്‍ system will be ready" നമ്മള്‍ അറിയിച്ചു.

ആ നാളുകളില്‍ (ഇന്നും) ജോലി ചെയ്യുക എന്ന് പറഞ്ഞാല്‍ ഭയങ്കര ഇഷ്ടമുള്ള ഒരു പരിപാടിയായിരുന്നു. കൂടെ ഉള്ളവര്‍ സഹപ്രവര്‍ത്തകരെക്കാളുപരി കൂട്ടുകാരായിരുന്നു. പിന്നെ വളരെ ഒത്തൊരുമയോടുകൂടി ജോലി ചെയ്യുന്ന ഒരു Team. രാപ്പകലില്ലാതെ പണിഞ്ഞു. ഒരു സംഭവം തട്ടിക്കൂട്ടി. വിചാരിച്ചപോലെ പ്രവര്‍ത്തിക്കുന്നുണ്ടോ എന്നറിയാന്‍ അത്യാവശ്യം trial ഒക്കെ നടത്തി. സംഭവം സക്സസ്‌. വിചാരിച്ചത്‌ പോലെ തന്നെ എന്ന് Maketing Team ശരിവച്ചു. പിന്നെ അവര്‍ വേണ്ടവിധം publicity ഒക്കെ കൊടുത്തു. പിറ്റേ ദിവസത്തെ ദിനപത്രങ്ങളില്‍ വന്നെന്നാണ്‌ എന്റെ ഓര്‍മ്മ.കേരളാ ഗവന്മെണ്ട്‌, പരീക്ഷാഫലം പുറത്ത്‌ വിടുന്നതിന്‌ കുറെ മുമ്പുതന്നെ നമുക്ക്‌ result database കിട്ടി.രാവിലെ മുതല്‍ ചറ പറ SMS. പരീക്ഷാഫലമറിയാന്‍ കാത്തുനില്‍ക്കുന്നവരുടെ വക ഇടതടവില്ലാതെ. system നന്നായി അതിന്റെ ജോലി ചെയ്യുന്നുണ്ട്‌. മറ്റ്‌ Department ല്‍ ഉള്ളവര്‍ നമ്മുടെ Team നെ അഭിനന്ദനങ്ങള്‍ കൊണ്ട്‌ മൂടി. എല്ലാവരും Happy. മാനവശേഷി വകുപ്പിലെ തലവന്‍ ഷെയ്ക്ക്‌ ഹാന്റ്‌ തന്നപ്പോള്‍ "സാറേ നമ്മുടെ കാര്യം ശമ്പള വര്‍ദ്ധനയില്‍ പരിഗണിക്കണേ" എന്ന് എവിടെയോ ഒരശരീരി. പക്ഷെ ഞാന്‍ മാത്രമെ കേട്ടുള്ളു.

ഉച്ചയ്ക്ക്‌ ശേഷം, എന്തോ ഒരാവശ്യത്തിന്‌ front office ല്‍ പോകേണ്ടി വന്നു. front office എന്ന് വച്ചാല്‍, ഉപഭോക്താക്കള്‍ പരാതി ബോധിപ്പിക്കാന്‍ വരുന്ന ഇടം. പരാതികള്‍ തീര്‍ത്ത്‌ കൊടുക്കാന്‍ (തീരാറുണ്ടോ ആവോ ?) കുറെ customer care executives ഇരിക്കുന്നുണ്ടാവും. നോക്കിയപ്പോള്‍ ഒരു executive ന്റെ desk നടുത്ത്‌ ഒരു ചെറിയ ആള്‍ക്കൂട്ടം, ഒച്ചയും, ബഹളവും. അടുത്ത്‌ ചെന്ന് നോക്കി. ഒരു father ഉം, son ഉം ആണ്‌. son നല്ല കരച്ചില്‍. father നല്ല തെറി.
"നിങ്ങടെ ഒരു ഒടുക്കത്തെ SMS. എന്റെ മോന്‍ നന്നായി പഠിച്ചതാ. പിന്നെ എങ്ങനെയാ അവന്‍ തോറ്റത്‌ ? failed എന്നാണ്‌ മെസേജ്‌ വന്നത്‌ ....!"
"സാര്‍, പരീക്ഷാ ഭവനില്‍ നിന്നുള്ള ഫലമാണ്‌. തെറ്റാന്‍ യാതൊരു വഴിയുമില്ല" executive ദീന സ്വരത്തില്‍.
"ഡാ ... ഇനിയിപ്പം നീ ശരിക്കും തോറ്റ്‌ കാണുമോ ?" father, son നോട്‌.
"ഇല്ല അച്ഛാ ... ഞാന്‍ നന്നായി എഴുതിയതാ .." കരഞ്ഞുകൊണ്ട്‌ son.

ആകെപ്പാടെ ബഹളമയം. തെറിവിളി. കരച്ചില്‍. executive ഇത്‌ ഒതുക്കാനുള്ള തത്രപ്പാടില്‍.
ഈശ്വരാ ... നമ്മുടെ system ചതിച്ചതാണോ ? ഞാന്‍ മനസ്സിലോര്‍ത്തു. ഹേയ്‌ വഴിയില്ല.
ഞാന്‍ മെല്ലെ ചെന്ന് executive ന്റെ കയ്യില്‍ നിന്നും son ന്റെ രജിസ്റ്റര്‍ നമ്പര്‍ വാങ്ങി, എന്റെ ഫോണില്‍നിന്നും ഒരു SMS അയച്ചു. ഉടനെ മറുപടി വന്നു. "Passed". ഹയ്‌, പിന്നെന്താ കുഴപ്പം ? executive നോട്‌ father ന്റെ കയ്യിലെഫോണില്‍ നിന്നും ഒരു SMS അയക്കാന്‍ പറഞ്ഞു. അതിനും "Passed" എന്നു തന്നെ മറുപടി.
"സാര്‍, Pass ആണല്ലോ വരുന്നത്‌. പിന്നെന്താ കുഴപ്പം ?" executive
"ആ എനിക്കറിയില്ല ! എനിക്ക്‌ കിട്ടിയത്‌ "failed" ആണ്‌" father
"സാര്‍ ഒന്ന്കൂടി അയക്കൂ ..." executive
father പിന്നേം SMS അയച്ചു.
നല്ല മണി മണി പോലെ "Passed"
"ശെരിയാണല്ലോ .. മോനേ നീ പാസ്സായെടാ ..."
Son കരച്ചില്‍ നിര്‍ത്തി, ചിരിയായി. ഹോ, ആ son ന്റെ മുഖം ഒന്നു കാണേണ്ടതു തന്നെയായിരുന്നു.
"സാറിനെങ്ങനെ "failed" കിട്ടി ?" executive.
"ദാ... നോക്കൂ"
Inbox എടുത്ത്‌ കാണിച്ചതും, executive ചിരി തുടങ്ങി.
"എന്താ ..." father
"സാറേ, ഇത്‌ സാറയച്ച മെസ്സേജ്‌, എന്തോ നെറ്റ്‌വര്‍ക്ക്‌ കുഴപ്പം കാരണം fail ആയി എന്നാണ്‌ വന്നത്‌. അല്ലാതെ മകന്‍ fail ആയി എന്നല്ല !"
(ചില മൊബൈല്‍ ഫോണില്‍ നിന്നും അല്‍പം കവറേജ്‌ കുറഞ്ഞ പ്രദേശങ്ങളില്‍ നിന്നും SMS ചെയ്യുമ്പോള്‍, അല്ലെങ്കില്‍ നെറ്റ്‌വര്‍ക്കില്‍ conjection വരുമ്പോള്‍ Messaging Sending failed എന്ന് മറുപടി വരാറുണ്ട്‌. ഈ father ന്‌ കഷ്ടകാലത്തിന്‌ അങ്ങനെയൊരെണ്ണം വന്നതാണ്‌ ഈ പൊല്ലാപ്പിനൊക്കെ കാരണം.)
father പിന്നേം രണ്ട്‌ മൂന്ന് തവണ SMS ചെയ്ത്‌ ഫലം ഉറപ്പുവരുത്തി. പിന്നെ ചമ്മല്‍ മറച്ച്‌ പിടിച്ച്‌, ചിരിച്ച്‌ കൊണ്ട്‌ good bye പറഞ്ഞു. son മൂക്ക്‌ ചീറ്റി പുറകേയും.

ഈ സംഭവം ഓര്‍ക്കുമ്പോള്‍ ഇപ്പോഴും ചിരിക്കാറുണ്ട്‌. കലിതുള്ളി നില്‍ക്കുന്ന father ഉം, കണ്ണീരൊലിപ്പിക്കുന്ന son ഉം ഇപ്പോഴും മനസ്സിലുണ്ട്‌.

നേരത്തേ പറഞ്ഞപോലെ SMS വഴിയുള്ള പരീക്ഷാഫലം ആദ്യം കേരളത്തില്‍ കൊണ്ടുവന്നത്‌, ഞങ്ങളുടെ മൊബൈല്‍ കമ്പനിയായിരുന്നു. അന്ന് അതിന്‌ വമ്പിച്ച ജനപ്രീതി ലഭിച്ചു. നമ്മുടെ ശമ്പള ഗ്രാഫും തരക്കേടില്ലാതെ മുകളിലേക്ക്‌ പോയി.

Thursday, November 1, 2007

മൊബൈല്‍ ഫോണ്‍ പൊല്ലാപ്പുകള്

‍മൊബൈല്‍ ഫോണ്‍ എന്ന ഉപകരണം ഒരവശ്യ വസ്തുതന്നെ എന്നാണ്‌ ഈയുള്ളവന്റെ കണ്ടെത്തല്‍. പല അവസരങ്ങളിലും അത്‌ അതിന്റെ മഹത്തായ സേവനം നല്‍കി നമ്മളെ ഒരുപാട്‌ സഹായിച്ചിട്ടുണ്ട്‌. എന്നാല്‍ ഈ വസ്തു ഒരു പൊല്ലാപ്പായ സംഭവം ഇവിടെ കുറിക്കുന്നു.

സമയം രാത്രി 8 മണി. കാര്‍ കലൂര്‍ - കടവന്ത്ര റോഡില്‍ക്കൂടി (എറണാകുളത്തെ ഒരു പ്രധാന റോഡ്‌) ഓടിക്കുകയാണ്‌. ഇക്കൊല്ലത്തെ മഴയില്‍ ഈ റോഡിന്റെ അവസ്ഥ എന്തായിരുന്നുവെന്ന് എറണാകുളം നിവാസികള്‍ക്കെല്ലാം അറിയാം. ഏകദേശം രണ്ട്‌ കിലോമീറ്ററോളം കുഴികള്‍. ഈ വഴി കണ്ടാല്‍ ഒരിക്കലും ടാര്‍ ചെയ്തിട്ടില്ലെന്ന് തോന്നും. കാറിനും മനുഷ്യനെപ്പോലെ ജീവനുണ്ടെന്നും, വേദന, ഒടിവ്‌, ചതവ്‌ മുതലായവ അനുഭവപ്പെടും എന്നും വിശ്വസിക്കുന്നതിനാല്‍ ഒരു 20 - 30 കി.മി ആണ്‌ സ്പീഡ്‌.

ഹര്‍ ഗഡി ബദല്‍ രഹി ഹെ രൂപ്‌ സിന്ദ്ഗി ....

മൊബൈല്‍ ഫോണ്‍ താളമേളങ്ങളോടെ ശബ്ദിച്ചു. ഹോം മിനിസ്റ്ററുടെ സുന്ദര വദനം സ്ക്രീനില്‍. വാങ്ങാനുള്ള പലചരക്ക്‌ സാധനങ്ങളുടെ പ്രമേയം പാസാക്കാനായിരിക്കും എന്നോര്‍ത്ത്‌ വലതുകൈ കൊണ്ട്‌ വളയം കണ്ട്രോള്‍ ചെയ്ത്‌ ഇടം കയ്യില്‍ ഫോണെടുത്ത്‌ പച്ച ബട്ടണ്‍ അമര്‍ത്തി കാതോടടുപ്പിച്ചു.

"ഹല്ലാ ...(ജഗതി സ്റ്റൈല്‍)"
"ഹലോ"
"തക്കാളി, വെണ്ടയ്ക്ക, ഉരുളക്കിഴങ്ങ്‌, മുളക്‌, മല്ലി ...."
"ശരി ശരി"

ഫോണിന്റെ ചുവന്ന ബട്ടണ്‍ അമര്‍ത്തി, പോക്കറ്റില്‍ ഇട്ടു. ഇരുകൈകളും വളയത്തില്‍.മൂന്നു നാലു കുഴിയും കൂടി താണ്ടിക്കാണും. റിയര്‍ വ്യു മിററില്‍ അതി ശക്തമായ വെളിച്ചം പതിച്ചു. നോക്കിയപ്പോള്‍ മനസ്സിലായി രണ്ട്‌ ഏമാന്മാര്‍ ബൈക്കില്‍. സൈഡ്‌ കൊടുത്തേക്കാം എന്നു കരുതി വളയം അല്‍പം ഇടത്തോട്ട്‌ വെട്ടിച്ചു. ബൈക്ക്‌, കാറിന്റെ അടുത്ത്‌ വന്നു. "ആ വണ്ടി സൈഡ്‌ ആക്കിക്കേ ..." പുറകിലിരുന്ന ഏമാന്‍. എന്തു പാരയാണപ്പാ എന്നു വിചാരിച്ച്‌ ഒതുക്കി. ബൈക്ക്‌ മുന്നില്‍ നിര്‍ത്തി പുറകിലിരുന്ന എമാന്‍ ചാടിയിറങ്ങി, കാറിന്റെ ഇടതുവശത്തെ കണ്ണാടിയില്‍ തട്ടി. കണ്ണാടി അല്‍പ്പം താഴ്തിയപ്പോള്‍ "ഡോര്‍ തുറക്ക്‌, ഡോര്‍ തുറക്ക്‌". ഓ ഒരു ലിഫ്റ്റിനായിരിക്കും, ഡോര്‍ തുറന്നതും ഏമാന്‍ ചാടിക്കയറി ഇരിപ്പായി. "വണ്ടി വേഗം സ്റ്റേഷനിലേക്ക്‌ എടുക്ക്‌". എന്താ ഞാന്‍ വല്ലവരേയും ഇടിച്ച്‌ നിര്‍ത്താതെ പോന്നോ എന്ന മട്ടില്‍ ഏമാനെ നോക്കി. "താനിപ്പം മൊബൈല്‍ ഫോണില്‍ സംസാരിച്ചില്ലെ. അത്‌ S.I കണ്ടു. പുള്ളി കൈ കാണിച്ചിട്ട്‌ താന്‍ നിര്‍ത്തിയില്ല. അതുകൊണ്ട്‌ നമ്മള്‍ പുറകേ വന്ന് പിടിച്ചതാ ..." മയക്ക്‌ മരുന്നും കൊണ്ട്‌ ജോസ്‌ പ്രകാശ്‌ ജീപ്പ്പില്‍ പറക്കുമ്പോള്‍, ജയന്‍ ബുള്ളറ്റില്‍ ചെയ്സ്‌ ചെയ്ത്‌ പിടിക്കുന്ന രംഗം ഓര്‍മ്മയില്‍. ഈ S.I ഏത്‌ കോ*##$**ത്തില്‍ ഒളിച്ച്‌ നിന്നാ കൈ കാണിച്ചത്‌.

"സത്യമായും ഞാന്‍ കണ്ടില്ല സാര്‍. കണ്ടാല്‍ നിര്‍ത്തിയേനെ."
"ആ അതാണ്‌ കുഴപ്പം. സംസാരിച്ച്‌ കൊണ്ട്‌ വണ്ടി ഓടിച്ചാല്‍ ഒന്നും കാണൂല്ല. ഇങ്ങനെയാണ്‌ ഒരോ അപകടം ഉണ്ടാവുന്നത്‌ ..." ഏമാന്റെ വക ഉപദേശം. ഫ്രീ ആയി.
"കടവന്ത്ര പോലീസ്‌ സ്റ്റേഷന്‍ ഇവിടെ അടുത്താ. അങ്ങോട്ട്‌ വിട്ടോ".

മെയിന്‍ റോഡില്‍നിന്നും വലത്തോട്ട്‌ തിരിഞ്ഞ്‌ ഇന്റോര്‍ സ്റ്റേഡിയം റോഡില്‍ കൂടി കടവന്ത്ര മാര്‍ക്കറ്റ്‌ റോഡില്‍ പ്രവേശിച്ചു. അവിടെയാണ്‌ സ്റ്റേഷന്‍. ഒരു പിഴയോ, ഏമാന്മാര്‍ക്ക്‌ കാണിക്കയോ കൊടുത്ത്‌ ഊരിപ്പോരാം. മനസ്സില്‍ ഉറപ്പ്പ്പിച്ചു. കാര്‍ ഒതുക്കിയിട്ടു. "ബുക്കും, പേപ്പറും ഒക്കെ എടുത്തിട്ട്‌ വന്നോ" എന്ന് പറഞ്ഞ്‌ ഏമാന്‍ കാറില്‍നിന്ന് ഇറങ്ങി സ്റ്റേഷനിലേക്ക്‌ പോയി. ഞാനോര്‍ത്തു. റ്റാക്സ്‌, ഇന്‍ഷുറന്‍സ്‌, ലൈസെന്‍സ്‌ ഒക്കെ ക്ലീയര്‍. ഡാഷ്‌ ബോര്‍ഡ്‌ തുറന്ന് ഇവയൊക്കെ വച്ച ഒരു കവര്‍ എടുത്തു. കാറില്‍ നിന്നും ഇറങ്ങി സ്റ്റേഷനിലേക്ക്‌ നടന്നു. അകത്ത്‌ ചെന്നപ്പോള്‍ കൂടെ വന്ന ഏമാന്‍ വേറൊരു ഏമാനോട്‌ ശബ്ദം താഴ്തി എന്തൊക്കെയോ പറയുന്നു. എന്നെ കണ്ടപ്പോള്‍ "അപ്പോള്‍ ശരി" എന്ന് ഉറക്കെ പറഞ്ഞ്‌, എന്നെ ആലുവ മണപ്പുറത്ത്‌ വച്ച്‌ കണ്ട പരിചയം പോലും നടിക്കാതെ ഒറ്റപ്പോക്ക്‌.
"മൊബൈലില്‍ സംസാരിച്ച കേസാ അല്ലേ ?"
"അതെ സാര്‍. വീട്ടില്‍ നിന്നും പെട്ടന്ന് ഒരു urgent കോള്‍ വന്നപ്പോള്‍ അറിയാതെ എടുത്തുപോയതാണ്‌. ഒരു പത്ത്‌ സെക്കണ്ടേ സംസാരിച്ചുള്ളു". തക്കാളിയുടെയും, വെണ്ടയ്ക്കയുടെയും urgency ഏമാനുണ്ടൊ അറിയുന്നു.
"പത്തായാലും നൂറായാലും സംസാരിച്ചില്ലേ. അതു മതി". ഏമാന്‌ വല്യ മയമൊന്നും ഇല്ല.

പേര്‌, വയസ്സ്‌, പിതാവ്‌, മാതാവ്‌, സ്‌ഥിര വിലാസം, ഇപ്പോഴത്തെ വിലാസം, വിദ്യാഭ്യാസം, ജോലി, ജോലി ചെയ്യുന്ന സ്‌ഥാപനം എന്നുവേണ്ട ഒരു ബയോഡാറ്റയ്ക്ക്‌ വേണ്ട എല്ലാ വിവരങ്ങളും ഏമാന്‍ കുറിച്ചെടുത്തു.
"രണ്ട്‌ പേര്‍ ആള്‍ ജാമ്യം വേണം. അവര്‍ വന്ന് ഒപ്പിട്ട്‌ തന്നാല്‍ പോകാം. പിന്നെ നാളെ വന്ന് FIR എഴുതി കോടതിയില്‍പ്പോയി പിഴയടക്കണം."
ഒന്നു ഞെട്ടി. ജാമ്യം, FIR, കോടതി ഇതെന്താ കൊലക്കേസോ, അതോ തെളിയാതെ കിടക്കുന്ന ഏതോ കേസ്‌ തലയില്‍ കെട്ടി വയ്ക്കനോ.

"സാര്‍ fine അടച്ചാല്‍ പോരെ ?"
"അതൊക്കെ കോടതിയില്‍. ഇവിടെ fine പരിപാടിയൊന്നും ഇല്ല"
"സാര്‍ ഒന്ന് help ചെയ്യണം. എങ്ങനെയിങ്ങിലും ഒന്ന് ..."
"ഒരു രക്ഷയും ഇല്ല. S.I പിടിച്ച കേസാ ..."
"സാര്‍ എന്തെങ്ങിലും ചെയ്യാം സാര്‍ ..പ്ലീസ്‌ ..." നിയമത്തെ മറി കടക്കാന്‍ കൈക്കൂലി എന്ന ദുഷ്ട ചിന്ത മനസ്സില്‍ വന്നു. കൈ, പുറകിലെ പോക്കറ്റില്‍ വിശ്രമിക്കുന്ന പേഴ്സിലേക്ക്‌ ചെന്നു.

"ഇതിലൊന്നും നിക്കില്ല മോനേ. ഇതിന്‌ കോടതിയില്‍ പോയേ പറ്റൂ. വേഗം രണ്ടാളെ വിളിക്ക്‌."
"സാര്‍ ഇതല്ലാതെ വേറെ എന്തെങ്ങിലും ..."ഏമാന്‌ കലിയിളകി.

"താന്‍ ഇങ്ങോട്ട്‌ വാ ... ഇവിടെ ഇരി."

ഒരു കസേര ചൂണ്ടിക്കാണിച്ചു. ആ കസേര ഇട്ടിരുന്നത്‌ ജയിലിന്റെ നേരെ മുന്നിലായിരുന്നു. അവിടെ ഇരുന്നു. നേരെ മുന്നില്‍ ഇരുമ്പഴികള്‍.അതിന്റെ ഉള്ളില്‍ ഇരുട്ട്‌. സിനിമയില്‍ മാത്രമേ കണ്ടിട്ടുള്ളു. ഹേയ്‌, വാഹനമോടിച്ച്‌കൊണ്ട്‌ ഫോണില്‍ സംസാരിച്ചാല്‍ ജയിലില്‍ ഇടുമൊന്നുമില്ല. സ്വയം ആശ്വസിച്ചു. എന്നാലും ഒരു ചെറിയ ഭയം.അല്‍പം കഴിഞ്ഞു.

"ഇയ്യാളെന്താ ഇവിടിരിക്കുന്നത്‌" ഒരു പാറാവുകാരന്‍ ഏമാന്‍.
"ഒരു ചെറിയ കേസുണ്ട്‌. ആള്‍ ജാമ്യം പറഞ്ഞിട്ട്‌ കേള്‍ക്കുന്നില്ല". മറ്റേ ഏമാന്‍.

"ആ അവിടിരുന്നോ. കുറച്ച്‌ കഴിഞ്ഞാല്‍ അകത്ത്‌ കേറി കിടക്കാം"

പാറാവുകാരന്‍ ഏമാന്‍ പറഞ്ഞത്‌ ഒരു ഞെട്ടലോടെ കേട്ടു. നാടോടിക്കാറ്റ്‌ എന്ന സിനിമയില്‍ വിജയനും, ദാസനും പോലീസ്‌ സ്റ്റേഷനില്‍ നില്‍ക്കുമ്പോള്‍ വിജയന്‍ ജയില്‍ കാണുന്നത്‌ പോലെ ഇവിടെയും ജയില്‍ സൂം ചെയ്ത്‌ കണ്ടു. അതേ പശ്ചാതല സംഗീതം എവിടെയോ കേട്ടു. ഒന്നാശ്വസിക്കാന്‍, ദാസന്‍ കണ്ടപോലെ ഗാന്ധിജിയുടെ ഫോട്ടോ ചുമരിലൊക്കെ പരതി.കണ്ടില്ല.

സമയം ഏകദേശം 9:30. വീട്ടില്‍ വിളിച്ച്‌ കാര്യം പറഞ്ഞു. "നിന്റെ ഒരു ഒടുക്കത്തെ പച്ചക്കറി" എന്നും പറയാന്‍ മറന്നില്ല.

"വേഗം രണ്ടുപേരെ വിളിച്ച്‌ കാര്യം പറഞ്ഞ്‌ വീട്ടില്‍ പോകാന്‍ നോക്ക്‌" ഏമാന്‍ വീണ്ടും.

ഇനിയും കാത്തുനിന്നിട്ട്‌ കാര്യമില്ല. ആരെയാണ്‌ വിളിക്കുക. മനസ്സില്‍ പെട്ടെന്ന് തോന്നിയ രണ്ട്‌ കൂട്ടുകാരെ വിളിച്ച്‌ കാര്യം പറഞ്ഞു. രണ്ട്‌ പേരും ഉടനെ എത്താമെന്ന് പറഞ്ഞു.
"വല്ലവരും വരുമോ" ഏമാന്‍.
"ഇപ്പോ വരും സാര്‍"
"ഇത്‌ നേരത്തെ അങ്ങ്‌ ചെയ്താല്‍ പോരായിരുന്നോ ?" ഏമാന്‌ ചിരി.
ഞാനൊന്നും മിണ്ടിയില്ല.

കുറച്ച്‌ കഴിഞ്ഞപ്പോള്‍ സുഹ്ര്ത്തുക്കള്‍ വന്നു. ഏതൊക്കെയോ പേപ്പര്‍ ഒപ്പിട്ടു.
"നാളെ രാവിലെ 8 മണിക്ക്‌ വരണം. അപ്പോള്‍ കോടതിയില്‍ പോകാനുള്ള പേപ്പര്‍ തരാം. ഉം.. ഇപ്പോ പൊയ്ക്കോ".
കൂട്ടുകാരോട്‌ നാളെക്കാണാം എന്നു പറഞ്ഞ്‌ സ്ഥലം കാലിയാക്കി.
വീട്ടില്‍ ചെന്നപ്പോള്‍ സമയം 10:30. ഒന്നിനും ഒരു മൂഡ്‌ തോന്നിയില്ല. വേഗം കിടന്നു. നാളെ എന്താവും അവസ്ഥ എന്നാലോചിച്ച്‌ ഉറങ്ങിപ്പോയി.രാവിലെ എഴുന്നേറ്റ്‌ വേഗം കുളിച്ച്‌ റെഡിയായി, സ്റ്റേഷനിലേക്ക്‌. കൂട്ടുകാര്‍ രണ്ടുപേരും സ്റ്റേഷന്‍ ഗയിറ്റില്‍ കാത്ത്‌ നില്‍ക്ക്ക്കുന്നുണ്ടായിരുന്നു.
"വല്ലതും നടക്കുമോ" ഒരാള്‍.
"നോക്കാം. വാ"
അകത്ത്‌ ചെന്നപ്പോള്‍ ഇന്നലെ കണ്ട ഏമാന്‍ എന്തോ കാര്യമായി എഴുതുന്നു. ഞങ്ങളെ കണ്ടതും "പുറത്തിരിക്ക്‌. ഇപ്പോ വിളിക്കാം" എന്ന് പറഞ്ഞു.അല്‍പനേരം ഇരുന്നപ്പോള്‍ വീണ്ടും അകത്തേക്ക്‌ വിളിച്ചു.
"FIR റെഡി. ഒപ്പിട്ടോ..."
ആ FIR കണ്ട്‌ ഞാന്‍ ശരിക്കും ഞെട്ടി. ഉള്ളടക്കം ഏതാണ്ട്‌ ഇങ്ങനെയായിരുന്നു.

തെക്കുനിന്നും വടക്കോട്ടേക്ക്‌ അമിത വേഗതയില്‍ വെട്ടിച്ചും പാളിച്ചും മറ്റുള്ളവര്‍ക്ക്‌ അപകടമാകും വിധം ഓടിച്ച്‌ വന്ന കാര്‍ S.I കൈ കാണിക്കുകയും, നിര്‍ത്താതെ പോവുകയും ചെയ്തു.

"അയ്യോ സാര്‍. ഇതെന്താ ഇങ്ങനെ ? ആ റോഡിലൂടെ വെട്ടിച്ചും പാളിച്ചും അമിത വേഗതയില്‍ പോയെന്നോ ? സാറിനറിയാമല്ലോ ആ റോഡിന്റെ അവസ്ഥ. 20 കി.മി സ്പീഡില്‍ കൂടുതല്‍ പോകാന്‍ പറ്റില്ല സാര്‍ ..."
"അതങ്ങനെയാ ... മൊബൈല്ലില്‍ സംസാരിച്ചു എന്നൊരു വകുപ്പില്ല. അതുകൊണ്ടാ. കുഴപ്പമൊന്നും ഇല്ല. പിഴയൊക്കെ ഒന്നു തന്നെ."
"സാര്‍ എന്നാലും ..."
"ഒന്നും പേടിക്കാനില്ല്ലെടോ ... താന്‍ ധൈര്യമായി ഒപ്പിട്ടോ ... ഉം .."
ഒപ്പിടാനായി പേന കൈയ്യിലെടുത്തപ്പോള്‍ റാംജി റാവ്‌ സ്പീകിങ്ങ്‌ലെ "അവനവന്‍ കുഴിക്കുന്ന കുഴികളില്‍ പതിക്കുമ്പോള്‍ ഗുലുമാല്‍" എവിടെയോ കേട്ടു. പിന്നെ രണ്ടും കല്‍പ്പിച്ച്‌ ഒപ്പിട്ടു. തൂക്കിക്കൊല്ലുമൊന്നുമില്ലല്ലോ. ജാമ്യക്കാരും ഒപ്പിട്ടു.
"പേപ്പറുകളൊക്കെ കോടതിയിലേക്ക്‌ വിട്ടേക്കാം. അടുത്ത വെള്ളിയാഴ്ച കോടതിയില്‍ ഹാജരായി പിഴ അടക്കണം. ജുടീഷ്യല്‍ കോടതി-2, എറണാകുളം. സുഭാഷ്‌ പാര്‍ക്കിനടുത്ത്‌."
ഓ അപ്പോള്‍ ഇത്‌ പെട്ടന്നൊന്നും തീരുന്ന ലക്ഷണമില്ല.
"ശരി സാര്‍ ... താങ്ക്സ്‌ ..."
"ഓക്കെ" എന്റെ പണി ഞാന്‍ നന്നായി ചെയ്തു. ഇനി താനായി തന്റെ പാടായി. അതായിരുന്നു ആ ഓക്കെ യുടെ അര്‍ഥം.

കാര്‍ സ്റ്റാര്‍ട്‌ ചെയ്യുന്നതിന്‌ മുന്നേ മൊബൈല്‍ ഫോണ്‍ ഒാഫ്‌ ചെയ്തു. എന്റെ പുതിയ ട്രാഫിക്‌ നിയമം ഞാന്‍ തന്നെ എനിക്ക്‌ വേണ്ടി നടപ്പിലാക്കി.

വെള്ളിയാഴ്ച വന്നു. ഇന്ന് വിധി അറിയുന്ന ദിവസമാണ്‌. ആരോടൊക്കെയോ ചോദിച്ച്‌ കോടതി setup - കള്‍ അറിഞ്ഞ്‌ വച്ചിരുന്നു. നേരേ വച്ചു പിടിച്ചു.10 മണിക്ക്‌ കോടതി അങ്കണത്തില്‍.നല്ല തിരക്ക്‌. വെള്ളയും കറുപ്പുമിട്ട കുറെ വക്കീലന്മാര്‍. കാക്കിയിട്ട ഏമാന്മാര്‍, വിലങ്ങിട്ട പ്രതികള്‍. കൂടെ ഞാനും. വെള്ളയും കറുപ്പുമിട്ട ഒരു വക്കീലിനോട്‌ ചോദിച്ചു.
"ഈ ജുഡീഷ്യല്‍ കോടതി-2 എവിടെയാ"
"നേരെ പോയി പുറകുവശത്ത്‌. ട്രാഫിക്‌ കേസാണോ ? ഞാന്‍ വാദിക്കാം ..."
"അയ്യോ ... വേണ്ട. താങ്ക്സ്‌"
ഈ വിധത്തിലുള്ള പ്രലോഭനങ്ങള്‍ കാണുമെന്നും, അതിന്‌ വഴങ്ങരുതെന്നും, നല്ല കുട്ടിയായി പിഴ അടച്ച്‌ വന്നാല്‍ മതിയെന്നും ഒരു വക്കീല്‍ സുഹ്രുത്ത്‌ ഉപദേശിച്ചിരുന്നു. അവനുകൂടി താങ്ക്സ്‌ പറഞ്ഞ്‌ ജുഡീഷ്യല്‍ കോടതിയുടെ മുന്നില്‍ ചെന്നു. അവിടെയും നല്ല തിരക്ക്‌.അകത്ത്‌ കയറി. സമയം 10:45. ഗവന്മെണ്ട്‌ ഓഫീസ്‌ സമയം ആകാത്തതുകൊണ്ട്‌ ആരും എത്തിയിട്ടില്ല. ഒരു ഏമാനെക്കണ്ട്‌ കാര്യം പറഞ്ഞു.
"വെയിറ്റ്‌ ചെയ്യൂ ... കടവന്ത്ര സ്റ്റേഷനില്‍ നിന്ന് ആരെങ്കിലും വരും." നല്ല ഏമാന്‍.
സമയം 11:30. കോടതി തുടങ്ങി അല്‍പസമയം ആയി. ഒരു ഏമാന്‍ പ്രത്യക്ഷപ്പെട്ടു. കഴിഞ്ഞ ആഴ്ച സ്റ്റേഷനില്‍ കണ്ട പോലെ.
"സാര്‍ ... കടവന്ത്ര പോലീസ്‌ സ്റ്റേഷനനില്‍ നിന്നല്ലെ ?"
"അതെ"
"എന്റെ കേസുണ്ട്‌. മൊബെയിലില്‍ സംസാരിച്ച ..."
"നോക്കട്ടെ ..."ഏമാന്‍ കോടതിയോട്‌ ചേര്‍ന്ന ഓഫീസ്‌ മുറിയില്‍ കേറി. ആരോടൊക്കെയോ എന്തൊക്കെയോ പറയുന്നു. ഫോണ്‍ ചെയ്യുന്നു.കുറച്ച്‌ കഴിഞ്ഞ്‌ പുറത്ത്‌ വന്നു.
"എന്തായി സാര്‍"
"എന്തോ കുഴപ്പമുണ്ട്‌. സ്റ്റേഷനില്‍ നിന്ന് പേപ്പര്‍ വന്നിട്ടില്ല. വെയ്റ്റ്‌ ചെയ്യ്‌"ഏമാന്‍ അപ്രത്യക്ഷം. എന്നെക്കാള്‍ വലിയ കുറ്റം ചെയ്തവരുടെ കേസുകള്‍ മുറക്ക്‌ നടക്കുന്നുണ്ട്‌. (എന്നെക്കാള്‍ വലിയ കുറ്റം ചെയ്തവര്‍ എന്ന് പറഞ്ഞത്‌ കൈയ്യില്‍ വിലങ്ങിട്ടവരെ കണ്ടിട്ടാണ്‌)
സമയം 12:45. ഏമാന്‍ വീണ്ടും പ്രത്യക്ഷപ്പെട്ടു.
"ഇന്ന് നടക്കില്ല. പേപ്പര്‍ ഇല്ല."
"അയ്യോ സാര്‍. ഇന്ന് വരാന്‍ പറഞ്ഞതാണല്ലോ ?"
"പേപ്പര്‍ വന്നിട്ടില്ല. വിളിച്ച്‌ പറഞ്ഞിട്ടുണ്ട്‌. ഇനി രണ്ടാഴ്ച കഴിഞ്ഞ്‌ വരണം. ബുധനാഴ്ച വന്നാല്‍ മതി. എഴുതി തരാം"ഏമാന്‍ ഒരു തുണ്ട്‌ കടലാസില്‍ FIR Number എഴുതി, തീയതിയും കുറിച്ചു.
"ഇപ്പോ പൊയ്ക്കൊ ..."
"ശെരി സാര്‍ ..."
കാര്‍ സ്റ്റാര്‍ട്‌ ചെയ്തു. സുഭാഷ്‌ പാര്‍ക്കിന്റെ അല്‍പം മുന്നോട്ട്‌ പോയി U Turn എടുത്താലോ എന്ന ഒരാലോചന. കുറെ പഴംചൊല്ലുകള്‍ ഓര്‍മ്മവന്നു. "കൂനിന്‍ മേല്‍ കുരു", "ഗതികെട്ടവന്‍ മൊട്ടയടിച്ചപ്പോള്‍ ..." എന്നിവ. കാര്‍ ഓടിച്ച്‌ മേനക വരെ പോയി ഏമാന്മാര്‍ ഇല്ല എന്ന് ഉറപ്പുവരുത്തി "U" എന്ന ട്രാഫിക്ക്‌ സിഗ്നല്‍ കണ്ടടുത്തുനിന്നും തിരിച്ചു. പിന്നെ ഓഫീസിലേക്ക്‌.

രണ്ടാഴ്ച കഴിഞ്ഞു. വിധി പറയുന്ന് ദിവസം വീണ്ടും. ഈ പ്രാവശ്യം കുറച്ച്‌ നേരത്തേ ചെന്നു. ഒന്‍പത്‌ മണിക്ക്‌ കോടതി അങ്കണത്തില്‍ ഹാജര്‍. നല്ല തിരക്ക്‌.വിലങ്ങിട്ടവരുടെ ഒരു നീണ്ട നിര തന്നെ. ഹോ ഇത്രമാത്രം കുറ്റകൃത്യങ്ങളോ ഈ കേരളത്തില്‍ !
അന്ന് കണ്ട ഏമാനെ പുറത്ത്‌ വച്ച്‌ തന്നെ കണ്ടുമുട്ടി.
"സാര്‍ എന്റെ കാര്യം ..."
"നമുക്ക്‌ ഇന്ന് ശരിയാക്കാം"
ഹാവൂ ആശ്വാസം. ആദ്യമായി ഒരു അനുകൂല മറുപടി.
"വാ ..."ഏമാന്റെ പുറകെ, കോടതി ഓഫീസിലേക്ക്‌.
"വെയ്റ്റ്‌ ചെയ്യ്‌ ... ആരും വന്നിട്ടില്ല. വന്നിട്ട്‌ നമ്പര്‍ ഇട്ട്‌ വാങ്ങാം ..."
വീണ്ടും കാത്തിരിപ്പ്‌.
10:45 - ഒരു സ്ത്രീ വന്ന് അവരുടെ ഇരിപ്പിടത്തില്‍ ഇരുന്നു. ഫയലുകള്‍ എടുക്കുന്നു, പേപ്പറുകള്‍ നോക്കുന്നു, "ഹോ ഭയങ്കര ചൂട്‌" എന്നു പറഞ്ഞ്‌ ജന്നല്‍ തുറക്കുന്നു. ഇതിനിടെ നമ്മുടെ ഏമാന്‍ അടുത്തുചെന്ന് പേപ്പര്‍ കൊടുത്തു. അതു വാങ്ങി വായിച്ച്‌ മേശപ്പുറത്ത്‌ വച്ചു. പിന്നെ വേറെ ഏതോ പേപ്പറുകള്‍ നോക്കുന്നു. ഇപ്പോള്‍ വേറേയും കുറെ ഓഫീസര്‍മാര്‍ വന്നു. പിന്നെ എല്ലാരും തമ്മില്‍ കൊച്ചുവര്‍ത്താനമായി.അല്‍പം കഴിഞ്ഞപ്പോള്‍ എമാന്‍ കൊടുത്ത പേപ്പര്‍ എടുത്തു എന്നെ നോക്കി.
"നിങ്ങളാണോ പ്രതി ?"
കൊലക്കേസ്‌ പ്രതിയൊന്നുമല്ല മാഡം, പറയണമെന്നുണ്ടായിരുന്നു.
"അതെ"
പിന്നെ പേപ്പറില്‍ ഒരു നമ്പര്‍ കുറിച്ചു.ഏമാന്‍ പേപ്പര്‍ വാങ്ങി പുറത്തേക്ക്‌ നടന്നു.
"ജഡ്ജ്ജി വിളിക്കുമ്പം ആ പ്രതിക്കൂട്ടില്‍ കയറി നില്‍ക്കണം. താണ്‌ തൊഴുതൊക്കെ നിന്നേക്കണം."
"ശരി സാര്‍"
പിന്നെ ചെവി വട്ടം പിടിച്ച്‌ കാത്തുനില്‍പ്പായി.വാതില്‍ക്കല്‍ ചക്കയില്‍ ഈച്ച പൊതിഞ്ഞതുപോലെ തിക്കും തിരക്കും.ഓരോ നമ്പര്‍ അകത്ത്‌ നിന്ന് വിളിക്കുമ്പോള്‍ പ്രതികളും, പോലീസും, വക്കീലന്മാരും ഇടിച്ച്‌ കയറുന്നു. ഈശ്വരാ, ഈ തിരക്കില്‍ നമ്പര്‍ വിളിക്കുന്നത്‌ കേള്‍ക്കുമോ, അകത്ത്‌ എങ്ങനെ കയറും എന്നൊക്കെയായി വിചാരം.അവസാനം ഈ പ്രതിയുടെ ഊഴം വന്നു. നമ്പര്‍ വിളി എങ്ങനെയോ കേട്ടു. കുറെ പേരെ ഇടിച്ച്‌ മാറ്റി അകത്തെത്തി. പ്രതി കൂട്‌ കണ്ടു. കയറി നിന്നു. ഏമാന്‍ പറഞ്ഞ പോലെ താണ്‌ വണങ്ങി.മുന്നില്‍ ജഡ്ജ്ജി. നിയമത്തിന്റെ സിംഹാസനത്തില്‍. താന്‍ ചെയ്യുന്ന ജോലി ശരിക്കും ആസ്വദിച്ച്‌.
"മുഴുവന്‍ പേര്‌ ? " താഴെ നില്‍ക്കുന്ന ഗുമസ്തന്‍
" .... "
"അച്‌ഛന്റെ പേര്‌ ?"
" ... "
" അലക്ഷ്യമായി വണ്ടി ഓടിച്ച്‌ ..."
ഇത്രയും ഗുമസ്തന്‍ പറഞ്ഞപ്പോള്‍ തന്നെ ജഡ്ജി പേപ്പറില്‍ എന്തോ കുറിച്ച്‌ പേപ്പര്‍ താഴേക്കിട്ടു. ഗുമസ്തന്‍ ഒരു "ക്യാച്ച്‌" എടുത്തു.
"ആയിരത്തി അഞ്ഞൂറു രൂപ പിഴ അടയ്ക്കണം" ഗുമസ്തന്‍.
ഇത്രയും പ്രതീക്ഷിച്ചത്‌ കൊണ്ട്‌, വലിയ ഞെട്ടലൊന്നും ഉണ്ടായില്ല.പ്രതി കൂട്ടില്‍ നിന്നും ഇറങ്ങി അടുത്തുള്ള ഓഫീസില്‍ ചെന്നു. ക്യു കണ്ടപ്പോഴേ മനസ്സിലായി പിഴ അടക്കേണ്ട സ്ഥലം. ക്യൂവില്‍ കേറി നിന്നു.മുന്നില്‍ നില്‍ക്കുന്ന ആളുടെ പേപ്പറില്‍ 3000 എന്ന് എഴുതിക്കണ്ടു.എന്താണാവോ ഞാന്‍ ചെയ്തതിനേക്കാള്‍ വലിയ കുറ്റം.
"എന്താ ചേട്ടാ മൂവായിരം ?"
"സ്മോള്‍ അടിച്ച്‌ വണ്ടി ഓടിച്ചതിനാ ... ഒരു മാസത്തെ ശമ്പളം പോയി ... മറ്റേ എടപാട്‌ ..."
സത്യം പറഞ്ഞാല്‍ എനിക്ക്‌ ചിരിയാണ്‌ വന്നത്‌. എന്റെ കുറ്റം എത്രയോ നിസ്സാരം എന്ന ഭാവത്തില്‍ കയ്യിലുള്ള പേപ്പര്‍ പൊക്കിപ്പിടിച്ചു. അയാള്‍ നോക്കിയില്ല.
ഞെളിഞ്ഞിരിക്കുന്ന ഗുമസ്തന്റെ കയ്യിലേക്ക്‌ മൂന്ന് 500 രൂപാ നോട്ടുകള്‍ വച്ചു. അയാള്‍ ഒരു ബുക്കില്‍ പേര്‍ എഴുതി. 500 ന്റെ നോട്ടുക്കള്‍ മേശ വലിപ്പില്‍ കയറി ഒളിച്ചിരുന്നു.
"റെസീറ്റ്‌ ഉച്ചയ്ക്ക്‌ മൂന്ന് മണിക്ക്‌ വന്ന് വന്നാല്‍ കിട്ടും ..."
ഓഹോ, ഇപ്പോള്‍ തന്നെ സമയം 12:30 ആയി. ഇനി പോയിട്ട്‌ റെസീറ്റ്‌ വാങ്ങാന്‍ 3 മണിക്ക്‌ പിന്നേം വരാന്‍ ! എനിക്കു വേണ്ടെഡോ തന്റെ റെസീറ്റ്‌. മനസ്സില്‍ മാത്രം പറഞ്ഞു.
"ഗവണ്മെന്റിന്റെ കാര്യാ മോനേ ... ഒന്നും പറയാന്‍ പറ്റൂല്ല. കുറച്ച്‌ ദിവസം കഴിഞ്ഞാ ചെലപ്പം പറയും പിഴ ഒടുക്കിയില്ല എന്ന്. അതുകൊണ്ട്‌ മൂന്ന് മണിക്ക്‌ വന്ന് വാങ്ങാം." എതോ ഒരു പ്രതിയുടെ വേദവാക്യം. എനിക്കും ബാധകമാണല്ലോ എന്നൊരു ഉള്‍വിളി.കോടതി അങ്കണം വിട്ടു. ഓഫീസിലേക്ക്‌.

ഒരുമാതിരിപ്പെട്ട സഹപ്രവര്‍ത്തകരുടെ ഇടയില്‍ സംഗതി ഫ്ലാഷായതുകൊണ്ട്‌, ഓഫീസില്‍ എത്തിയ ഉടനേ "എന്തായി ?" എന്ന ചോദ്യത്തിന്‌, മറുപടിയായി മുകളില്‍ പറഞ്ഞ സംഭവങ്ങള്‍ വിവരിച്ചു. "കഷ്ടം"
"ശ്രദ്ധിക്കണം"
"ഇനി ഹെഡ്‌ സെറ്റ്‌ ഉപയോഗിക്കണം"
"കാര്‍ നിര്‍ത്തി കോള്‍ എടുക്കണം"
എന്നീ ഉപദേശങ്ങള്‍ നല്ലവരായ സഹപ്രവര്‍ത്തകര്‍ ഫ്രീ ആയി തന്നുകൊണ്ടേ ഇരുന്നു.

പണിത്തിരക്ക്‌ മൂലം കോടതി അങ്കണത്തില്‍ വീണ്ടും എത്തിയപ്പോള്‍ 3:30. ഈശ്വരാ .. ഇനി വൈകിയത്‌ കൊണ്ട്‌ 2 ആഴ്ച്‌ കഴിഞ്ഞ്‌ വാ എന്ന് വല്ലതും പറയുമോ. പേടി തോന്നാതിരുന്നില്ല.ആപ്പീസില്‍ ചെന്നു. പിഴ വാങ്ങി മേശ വലിപ്പിലിട്ട ആള്‍ ഉണ്ട്‌.
"രാവിലെ fine അടച്ചിരുന്നു. റസീറ്റ്‌ ..."
"ആ ... എന്താ പേര്‌ ?"
" ... "
"നോക്കട്ടെ ..."
ഒരു കൊച്ച്‌ റസീറ്റ്‌ ബുക്ക്‌ എടുത്ത്‌ പേരിനുവേണ്ടി തിരഞ്ഞു.
"ഇതല്ലെ മുഴുവന്‍ പേര്‌ ?"
"അതെ"
കിര്‍ ... എന്ന ശബ്ദത്തോടെ റസീറ്റ്‌ അടര്‍ന്നു വന്നു.
"ഇന്നാ ... "
വാങ്ങി പോക്കറ്റിലിട്ട്‌ ഒരു ആശ്വാസ ശബ്ദം പുറപ്പെടുവിച്ച്‌, തിരികെ ഓഫീസിലേക്ക്‌. പോക്കറ്റില്‍ കിടക്കുന്ന Nokia N70 അറിയുന്നുണ്ടോ അവന്റെ പേരിലുള്ള പൊല്ലാപ്പുകള്‍ !

ആരോ പറഞ്ഞ്‌ കേട്ടിട്ടുണ്ട്‌ കോടതിയിലെ നിയമക്രമങ്ങളിലൂടെ ഒരു പ്രാവശ്യം നമ്മള്‍ കടന്നുപോയാല്‍ പിന്നെ അങ്ങോട്ട്‌ കേറാന്‍ തോന്നില്ല എന്ന്. ഇത്‌, ഒരിക്കല്‍ കുറ്റം ചെയ്തവരെ വീണ്ടും അത്‌ ചെയ്യാതിരിക്കാന്‍ പ്രേരിപ്പിക്കല്‍ കൂടി ആണത്രെ. എത്രതോളം ശരിയാണെന്ന് അറിയില്ല്ല. പക്ഷെ ഈയുള്ളവന്‌ 100% ശരിയായി തോന്നുന്നു. അല്ലെങ്കില്‍ ഒരു വിളി വരുമ്പോള്‍, എം.ജി റോഡില്‍ ആണെങ്കില്‍ പോലും, കാര്‍ സൈഡാക്കുകില്ലല്ലോ ?